ഒഴുകിയെത്തി മനുഷ്യമഹാസമുദ്രം


ഒ വി സുരേഷ്
Published on Mar 09, 2025, 05:57 PM | 1 min read
സീതാറാം യെച്ചൂരി നഗർ (കൊല്ലം) : അറബിക്കടലിന്റെ ആരവത്തേക്കാൾ തീക്ഷ്‌ണതയുണ്ടായിരുന്നു അലയടിച്ചുയർന്ന മുദ്രാവാക്യത്തിന്. പൊരിവെയിലിനും തളർത്താനാകാത്ത ആവേശവുമായി പതിനായിരങ്ങൾ ആശ്രാമം മൈതാനിയിലേക്ക്.
സിപിഐ എം സംസ്ഥാനസമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാൻ ഇരമ്പിയെത്തിയ മനുഷ്യമഹാസാഗരം ജനമുന്നേറ്റത്തിന്റെ പുതുചരിത്രമായി.
കിഴക്കൻമലയോരത്തുനിന്ന് എത്തിയ തോട്ടം തൊഴിലാളികൾ മുതൽ തീരത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികൾവരെ, കശുവണ്ടി കയർ പരമ്പരാഗത മേഖലയിൽനിന്നുള്ളവർ മുതൽ തൊഴിലുറപ്പ് തൊഴിലാളിവൾ വരെ, വിദ്യാർഥികളും യുവജനങ്ങളും പ്രൊഫഷണലുകളും... അറബിക്കടലിന് സമാന്തരമായി മനുഷ്യമഹാസമുദ്രം ഒഴുകിനീങ്ങി. അഷ്ടമുടി തീരത്തെ ആശ്രാമം മൈതാനം അവർ ചെങ്കടലാക്കി.
കേരളത്തിന്റെ കണ്ണും കാതും കൊല്ലത്തായിരുന്നു. ഭാവികേരളത്തിനു കൂടുതൽ വെളിച്ചമേകാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമെടുത്ത്, തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരെ തെരഞ്ഞെടുത്താണ് പ്രതിനിധി സമ്മേളനം സമാപിച്ചത്. കേരളം ചെങ്കൊടിത്തണലിൽ ഭദ്രമാണെന്നും ക്ഷേമവും വികസനവും തുടരുമെന്നുമുള്ള പ്രഖ്യാപനവും ആവേശം പടർത്തി.
പ്രതിനിധി സമ്മേളനം സമാപിക്കുംമുമ്പേ നഗരം ജനങ്ങൾ കൈയടക്കിയിരുന്നു. മഞ്ചേശ്വരം മുതൽ പാറശാലവരെയുള്ളവരും അതിർത്തിക്കപ്പുറം മംഗളൂരുവിൽനിന്നും കന്യാകുമാരിയിൽനിന്നുമുള്ളവരും കൊല്ലത്ത് എത്തി. അവർ രാവിലെമുതൽ നഗരംചുറ്റി.
കൊല്ലം ജില്ലയിൽനിന്നുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു റാലിയും പൊതുസമ്മേളനവും. നഗരപരിസരത്തുള്ളവർ പ്രകടനമായാണ് വന്നത്. ക്യുഎസി ജങ്‌ഷൻ, ഹൈസ്‌കൂൾ ജങ്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റെഡ്‌വളന്റിയർ പരേഡും പ്രകടനവും തുടങ്ങിയത്.
ജില്ലാ വളന്റിയർ ക്യാപ്‌റ്റൻമാരായ എസ് ഷബീറും റിയ സുരേഷും നയിച്ച കാൽലക്ഷംപേരുടെ ചുവപ്പുസേനാ മാർച്ച് നഗരത്തിന് ആവേശം പകർന്നു.
റാലിയുടെ മുൻനിരയിൽ നേതാക്കളും സമ്മേളന പ്രതിനിധികളും. തൊട്ടുപിറകിലായി 24–-ാം പാർടി കോൺഗ്രസിന്റെ സന്ദേശമേകി കൂറ്റൻ ചെങ്കൊടികളുമേന്തി 24 വനിതകൾ.
അതിനുപിന്നിലായാണ് ആബാലവൃദ്ധം അണിനിരന്നത്. ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം ആരംഭിച്ചപ്പോഴും പ്രകടനത്തിന്റെ പകുതിക്കുപോലും മൈതാനത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
0 comments