ജനഹൃദയം തൊട്ട്; സംഘടനാബലവും ആശയോർജവും ഉൾച്ചേർത്ത് കൊല്ലം സംസ്ഥാന സമ്മേളനം


സി കെ ദിനേശ്
Published on Mar 09, 2025, 06:02 PM | 1 min read
കൊല്ലം ടൗൺഹാൾ : നാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റുവാങ്ങി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള സംഘടനാബലവും ആശയോർജവും ഉൾച്ചേർത്ത് കൊല്ലം സംസ്ഥാന സമ്മേളനം. മുഴുവൻ ജനങ്ങളുടെയും ആശയും ആവേശവുമായി പാർടിയെ ഇനിയും ശക്തിപ്പെടുത്തുന്നതോടൊപ്പം സിപിഐ എം നേതൃത്വം നൽകുന്ന സർക്കാരിനെ തുടർന്നും ജനമനസ്സുകളിൽ ഊട്ടിയുറപ്പിക്കാനാവശ്യമായ പരിപാടികളോടെയാണ് സമ്മേളനം സമാപിച്ചത്. പാർടിക്കും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങൾ തകർന്നടിഞ്ഞതിന്റെ നേർചിത്രമായി സമ്മേളനത്തിലെ ചർച്ചയും പിന്തുണയും. കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാനും എല്ലാവിഭാഗം ജനങ്ങളിലേക്കും ഭരണത്തിന്റെ താങ്ങും തണലും എത്തിക്കാനും വിപുലമായ ചർച്ചയാണുണ്ടായത്.
ഇന്ത്യയിൽ ഏറ്റവും മികച്ച ജീവിതനിലവാരം ഇപ്പോൾത്തന്നെ ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം. എപ്രകാരം വികസിത– -അർധ വികസിത രാജ്യങ്ങളിലേതിന് സമാനമായ നിലവാരത്തിലേക്ക് എത്തിക്കാമെന്ന ആലോചനയ്ക്ക് കേരളമൊന്നാകെ പിന്തുണ നൽകി.
ഏതാനും മാധ്യമങ്ങൾ തെറ്റായ വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും നടത്തിയെങ്കിലും നാടിന്റെ പ്രശ്നമാണ് മുഖ്യമായി ചർച്ച ചെയ്തതെന്ന യാഥാർഥ്യത്തെ കാണാതിരിക്കാൻ പൊതുവിൽ അവർക്കു കഴിഞ്ഞിട്ടില്ല. മറ്റേതെങ്കിലും പാർടിക്കോ മുന്നണിക്കോ ഇത്ര പ്രതിബദ്ധതയോടെ കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന വാസ്തവവും പറയേണ്ടി വന്നു.
‘നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന നൂതന വികസനാശയങ്ങളെ കൂടുതൽ ഫലപ്രദവും ജനകീയവുമാക്കുന്ന ചർച്ചയാണ് നടന്നതെന്ന് വരികൾക്കിടയിലൂടെയെങ്കിലും മാധ്യമങ്ങൾക്കു പറയേണ്ടി വന്നു.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇപ്പോഴുള്ളതിനേക്കാൾ മികച്ച വിജയം കൈവരിക്കാനാവശ്യമായ ആത്മവിശ്വാസമാണ് സമ്മേളനം നൽകിയത്. സ്വകാര്യമൂലധനം സംബന്ധിച്ച കൃത്യമായ ജനപക്ഷ നിലപാടാണ് പാർടിയും സർക്കാരും മുന്നോട്ടുവയ്ക്കുന്നത്. മുമ്പ് കോൺഗ്രസ് സർക്കാരുകളും ഇപ്പോൾ മോദി സർക്കാരും സ്വകാര്യമൂലധനത്തിന് കീഴ്‌പ്പെടുന്ന നിലപാടല്ല അത്. സമൂഹത്തെ കാർന്നുതിന്നുന്ന വർഗീയതയുടെ ഭീഷണിയെയും ലഹരി വ്യാപനത്തെയും ജനപിന്തുണയോടെ മറികടക്കാനും തീരുമാനിച്ചു.
0 comments