ചുവന്ന് തുടുത്ത് കൊല്ലം; സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം

സീതാറാം യെച്ചൂരി നഗർ (കൊല്ലം): കൊല്ലം നഗരത്തിൽ ഒത്തുകൂടിയ രണ്ട് ലക്ഷത്തോളം പേരെ സാക്ഷിയാക്കി സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. കാൽ ലക്ഷത്തോളം ചുവപ്പുസേന അംഗങ്ങൾ അണിനിരന്ന പരേഡ് നഗരത്തെ ചുവപ്പണിയിച്ചു. ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പൊതുസമ്മേളനം പാർടി പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്തു.
സമ്മേളനത്തിൽ പിബി അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ സ്വാഗതം പറഞ്ഞു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ് നാട്ടിലെ മധുരയിലാണ് 24–ാം പാർടി കോൺഗ്രസ്.
പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന കൊല്ലം ഞായറാഴ്ച വൈകിട്ട് ചുവപ്പിന്റെ മഹാപ്രവാഹത്തിനാണ് സാക്ഷിയായത്. കാൽലക്ഷം പേർ അണിനിരന്ന ചുവപ്പുസേന ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ചു. 12 ഏരിയയിലെ 166 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ളവരാണ് ചുവപ്പുസേനയിൽ അണിനിരന്നത്.
486 പ്രതിനിധികളും 44 നിരീക്ഷകരുമുൾപ്പെടെ 530 പേരാണ് നാല് ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ 75 പേർ വനിതകളാണ്. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ‘നവകേരളത്തിനുള്ള പുതുവഴികൾ ’ എന്ന വികസനരേഖയും അവതരിപ്പിച്ചു.
എം വി ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനം 17 അംഗ സെക്രട്ടറിയേറ്റുള്ള 89 അംഗ കമ്മിറ്റിയെ പുതുതായി തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്. ക്ഷണിതാവായ വീണാ ജോർജ് ഉൾപ്പെടെ 13 വനിതകളാണ് കമ്മിറ്റിയിലുള്ളത്.
മാർച്ച് അഞ്ചിന് ആശ്രാമം മൈതാനത്ത് വൈകുന്നേരം ചെങ്കൊടി ഉയർത്തിയായിരുന്നു സമ്മേളനത്തിന്റെ ആരംഭം. സ്വാഗത സംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ് പതാക ഉയർത്തിയത്. മാർച്ച് ആറിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ടൗൺ ഹാൾ) പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്.
0 comments