ചെങ്കടലായി കൊല്ലം... ആവേശം വാനോളം

കൊല്ലം: കൊല്ലത്തെ ചെങ്കടലാക്കി സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം. ചുവപ്പിന്റെ മഹാപ്രവാഹത്തിനാണ് ഞായറാഴ്ച പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന കൊല്ലം സാക്ഷിയായത്. മാർച്ച് ആറു മുതൽ ഒമ്പതു വരെ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന ബഹുജനറാലി കൊല്ലത്തെ ജനസാഗരമാക്കി.
പാർടിയുടെ ബഹുജനപിന്തുണയും കരുത്തും വിളിച്ചോതുന്നതായിരുന്നു രണ്ട് ലക്ഷത്തോളം പേർ അണിനിരന്ന ബഹുജനറാലി. പതിനെട്ട് ഏരിയകളിൽ നിന്നുമാണ് രണ്ട് ലക്ഷത്തോളം പേരെത്തിയത്. 25000 ചുവപ്പുസേനാംഗങ്ങളുടെ മാർച്ചും നഗരത്തെ ആവേശത്തിലാഴ്ത്തി. ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തറിയിക്കുന്നതായിരുന്നു ചുവപ്പുസേനാംഗങ്ങളുടെ മാർച്ച്. വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരാണ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിന് സീതാറാം യെച്ചൂരി നഗറിലേക്ക് (ആശ്രാമം മൈതാനം) എത്തിയത്.
മൂന്നുദശാബ്ദത്തിന് ശേഷം കൊല്ലം ആതിഥ്യമരുളിയ സമ്മേളനത്തിന്റെ മികവെല്ലാം പ്രകടമാക്കിക്കൊണ്ടായിരുന്നു സമാപനം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ആശ്രാമത്തേക്കെത്തി. നാലു മണിക്ക് പൊതുസമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും വളരെ മുമ്പ് തന്നെ ജനങ്ങൾ മൈതാനത്ത് സ്ഥാനം പിടിച്ചിരുന്നു. റെഡ് വളണ്ടിയർ പരേഡ് കാണാനായി സ്ത്രീകളും കുട്ടികളുമടക്കം വഴിയരികിൽ ഇടം പിടിച്ചു. ക്യൂഎസി മൈതാനം, ഹൈസ്‌കൂൾ ജങ്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പകൽ മൂന്നിനാണ് ചുവപ്പുസേനാ മാർച്ച് ആരംഭിച്ചത്. 12 ഏരിയയിലെ 166 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള ചുവപ്പുസേനാംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്.
സമര പോരാട്ടങ്ങളുടെ ഭൂമികയിലെ ബഹുജന സംഗമം സാമ്രാജിത്വത്തിനും കേന്ദ്ര സർക്കാരിന്റെ അവഗണനക്കുമെതിരായ പോരാട്ടങ്ങളുടെ പുതിയ പോർമുഖമായി. പാർട്ടി പ്രവർത്തകരും അനുഭാവികളും ബന്ധുക്കളും ഉൾപ്പെടെ സമൂഹത്തിലെ ആബാലവൃദ്ധം ജനവിഭാഗങ്ങളും റാലിയുടെ ഭാഗമാവും. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് മാറ്റുകൂട്ടി.
0 comments