Deshabhimani

മഹാരാഷ്ട്രയിൽ കൊള്ളമുതൽ പങ്കിടാനുള്ള തമ്മിലടി: അശോക്‌ ധാവ്‌ളെ

asokdawla
avatar
Sajan Evugen

Published on Mar 09, 2025, 12:40 PM | 1 min read

കൊല്ലം : മഹാരാഷ്ട്ര ഭരണമുന്നണിയിലെ തർക്കങ്ങൾ കൊള്ളമുതൽ പങ്കിടാനുള്ള വഴക്കാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ. ഘടകകക്ഷികൾ തമ്മിൽ അഴിമതിയിൽ മത്സരിക്കുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യസർക്കാർ വീണ്ടും വന്നശേഷം എല്ലാ മേഖലയിലും സംസ്ഥാനം താഴോട്ടാണ്‌. വർഗീയതയിൽ അധിഷ്‌ഠിതമായ സർക്കാരിന്റെ ദൗർബല്യം പ്രകടമാണ്‌. വർഗീയസംഘർഷങ്ങൾ പതിവായി. കേരളത്തിൽ എൽഡിഎഫ്‌ ഭരണത്തിൽ ഇത്തരം കലാപങ്ങൾ ഉണ്ടാകുന്നില്ല. ഇടതുമുന്നണി ഭരിച്ചിരുന്നപ്പോൾ ബംഗാളിലും ത്രിപുരയിലും വർഗീയ കലാപങ്ങൾ കേട്ടുകേൾവി മാത്രമായിരുന്നു. -‘ദേശാഭിമാനി’ക്കു നൽകിയ അഭിമുഖത്തിൽ അശോക്‌ ധാവ്‌ളെ പറഞ്ഞു.


ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്‌ പർഭനി ജില്ലയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത സംഘപരിവാറുകാർ ഇന്ത്യൻ ഭരണഘടനയുടെ പ്രതിരൂപം തകർത്തു. ഇതിൽ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ സംഘർഷം നേരിടാൻ പൊലീസ്‌ ഭീകരവാഴ്‌ച അഴിച്ചുവിട്ടു. നിയമവിദ്യാർഥിയായ ദളിത്‌യുവാവ്‌ സോമനാഥ്‌ സൂര്യവംശി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. പൊലീസ്‌ അതിക്രമങ്ങൾക്ക്‌ സാക്ഷിയായ മനുഷ്യാവകാശ പ്രവർത്തകൻ കുഴഞ്ഞുവീണ്‌ മരിച്ചു. ഇരുവരുടെയും കുടുംബത്തിന്‌ സാമ്പത്തികസഹായം അടക്കം നൽകിയത്‌ സിപിഐ എമ്മാണ്‌.


ഭീഷണിപ്പെടുത്തി പണപ്പിരിവ്‌ നടത്തുന്ന സംഘത്തെ എതിർത്തതിന്റെ പേരിലാണ്‌ ബീഡ്‌ ജില്ലയിൽ ഗ്രാമത്തലവനായ സന്തോഷ്‌ ദേശ്‌മുഖിനെ കൊലപ്പെടുത്തിയത്‌. എൻസിപി (അജിത്‌ പവാർ)ക്കാരനായ ഭക്ഷ്യമന്ത്രി ധനഞ്‌ജയ്‌ മുണ്ടെയാണ്‌ ഈ സംഭവത്തിൽ ആരോപണ വിധേയൻ. ബിജെപി നേതാവ്‌ പങ്കജ മുണ്ടെയുടെ അടുത്ത ബന്ധുവായ ധനഞ്‌ജയിനെ രക്ഷിക്കാൻ സർക്കാർ എല്ലാശ്രമവും നടത്തിയെങ്കിലും ഒടുവിൽ അദ്ദേഹത്തിന്‌ രാജിവയ്‌ക്കേണ്ടിവന്നു.


സിപിഐ എം സംസ്ഥാനസമ്മേളനം അങ്ങേയറ്റം ഗൗരവപൂർണവും ക്രിയാത്മകവുമായാണ്‌ നടക്കുന്നത്‌. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾ ഉയർത്തി കേരളത്തിലെ സിപിഐ എം നടത്തുന്ന ധീരമായ പോരാട്ടം അഭിമാനകരമാണ്‌– -അശോക്‌ ധാവ്‌ളെ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home