വാജ്‌പേയ് സർക്കാരിന്റെ പരാജയശേഷം | 18-ാം പാർടി കോൺഗ്രസ്


Research Desk
Published on Mar 29, 2025, 10:13 AM | 1 min read
ഭീകരതയ്‌ക്കെതിരെ ആഗോളയുദ്ധം നടത്തുന്നുവെന്ന പേരിൽ ഇറാഖിൽ യുദ്ധമടക്കം അമേരിക്കൻ സാമ്രാജ്വത്വത്തിന്റെ മേധാവിത്വപരമായ ആക്രമണോത്സുക നീക്കങ്ങൾ നടന്ന ഘട്ടത്തിലാണ് 18-ാം പാർടി കോൺഗ്രസ് 2005 ഏപ്രിൽ ആറുമുതൽ 11 വരെ ഡൽഹിയിൽ നടന്നത്.
പ്രകാശ് കാരാട്ട് രാഷ്‌ട്രീയപ്രമേയം അവതരിപ്പിച്ചു. 2004ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച എൻഡിഎ പരാജയപ്പെട്ടതും യുപിഎയ്‌ക്ക് ലഭിച്ച മുൻതൂക്കവുമാണ് അക്കാലത്തെ ദേശീയ രാഷ്‌ട്രീയത്തിലെ പ്രധാന സംഭവവികാസമെന്ന് റിപ്പോർട്ടിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പിന്തിരിപ്പനാണ് വാജ്‌പേയി സർക്കാരെന്ന 17–-ാം പാർടി കോൺഗ്രസിന്റെ വിലയിരുത്തൽ ശരിയാണെന്ന് കാലം തെളിയിച്ചുവെന്നും റിപ്പോർട്ട് വിലയിരുത്തി.
രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ടിന് നാല് ഭാഗമുണ്ടായിരുന്നു. 17–-ാം കോൺഗ്രസ് അംഗീകരിച്ച അടവുനയം നടപ്പാക്കലാണ് ഒന്നാം ഭാഗം. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്തണമെന്നും മതനിരപേക്ഷ ജനാധിപത്യ ബദലിനായി പ്രവർത്തിക്കണമെന്നും അടവുനയത്തിൽ പറഞ്ഞു. ആഗോളവൽക്കരണം, പൊതുമേഖല, വിദേശ വായ്‌പകളോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരുകളുടെ സമീപനം തുടങ്ങിയവയാണ് ചില നയപരമായ പ്രശ്‌നങ്ങൾ എന്ന രണ്ടാം ഭാഗത്തുള്ളത്. മൂന്നാം ഭാഗം സംഘടനയും അവസാന ഭാഗം ബഹുജനമുന്നണിയെക്കുറിച്ചുമായിരുന്നു. 85 അംഗ കമ്മിറ്റിയിലേക്ക് 84 പേരെ തെരഞ്ഞെടുത്തു. പ്രകാശ് കാരാട്ടിനെ ജനറൽസെക്രട്ടറിയായി തെരഞ്ഞെടുത്തു. പിബിയിൽ 17 അംഗങ്ങൾ.
0 comments