Deshabhimani

അശ്വതിക്ക് തണലായി ഈ സ്നേഹ ഭവനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2015, 10:33 PM | 0 min read

പടിഞ്ഞാറത്തറ > ഇനി അശ്വതിയുടെ സ്വപ്നങ്ങള്‍ക്ക് മീതെ കാര്‍മേഘങ്ങള്‍ നൃത്തം ചവിട്ടില്ല ; പുസ്തകത്താളിലെ  അക്ഷരപ്പൂക്കളെ നക്കി തുടക്കാന്‍ പേമാരി എത്തില്ല. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഒത്തൊരുമിച്ച് നിര്‍മിച്ച കൊച്ച് വീട്ടില്‍ ഇനി അശ്വതിക്കും കുഞ്ഞനുജനും നനയാതെ, വെയിലും മഞ്ഞുമേല്‍ക്കാതെ, തണുക്കാതെ, സ്വപ്നം കണ്ട്  കിടന്നുറങ്ങാം. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കല്ല്മൊട്ടം കുന്ന് നാല് സെന്റ് കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കഴിഞ്ഞിരുന്ന അശ്വതിക്കും കുഞ്ഞനുജന്‍ അര്‍ജനുമാണ്  സഹപാഠികളുടെ സഹായത്താല്‍  വീടെന്ന സ്വപ്നം  സഫലമായത്.  പതിനാറാം മൈല്‍  വിവേകോദയം എല്‍പി സ്കൂളില്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനി അശ്വതിയും സഹോദരന്‍ ഒന്നാം ക്ളാസില്‍ പഠിക്കുന്ന കുഞ്ഞനുജന്‍ അര്‍ജുനും  പഠിക്കാന്‍ മിടുക്കരാണ്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കുട്ടികളുടെ ദുരവസ്ഥ കണ്ടറിഞ്ഞ് അധ്യാപകരും സഹപാഠികളും ചേര്‍ന്നാണ് വീട് നിര്‍മിച്ച് നല്‍കിയത്. നാട്ടുകാര്‍ നിര്‍മിച്ച് നല്‍കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ വെള്ളിയാഴ്ച കൈമാറി. സഹപാഠികളുടെ സഹായത്തോടെ പൂര്‍ത്തികരിച്ച  സ്നേഹഭവനത്തിന്റെ  തക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ അശ്വതിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മഴനനയാതെ തലചായ്ക്കാനൊരിടമെന്ന  സ്വപ്നം സഹപാഠികളുടെ സഹായത്താല്‍  പൂര്‍ത്തീകരിച്ചതിന്റെ ആവേശത്തിലായിരുന്ന ഈ സഹോദരങ്ങള്‍. പതിനാറാം മൈല്‍ കല്ലുംമൊട്ടംകുന്ന്  നാലു സെന്റ് കോളനിയിലെ ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് ഇവര്‍ വികലാംഗനായ അച്ഛനോടൊപ്പം കഴിയുന്നത്. സഹോദരങ്ങളുടെ ദുരവസ്ഥ കണ്ട് അധ്യാപകരാണ്  പിടിഎ യോഗം വിളിച്ച്  ഭവനനിര്‍മാണത്തിനുള്ള കമ്മിറ്റി രൂപീകരിച്ചത്.  പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് സ്നേഹഭവനത്തിന്റെ തക്കോല്‍ കൈമാറി.പി ടി എ പ്രസിഡന്റ് സണ്ണി മേച്ചേരി അധ്യക്ഷനായി.സ്കൂള്‍ മാനേജര്‍ കെ ഭാനു, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രഭാകരന്‍, ബിപിഒ സുനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സിന്ധു പുറത്തൂട്ട്, സതി വിജയന്‍, കെ എസ് സന്തോഷ്,  സ്കൂള്‍ ലീഡര്‍ ഐശ്വരി മുരളി, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.  പ്രധാനധ്യാപകന്‍ എം പി ചെറിയാന്‍ സ്വാഗതവും ഇ എ മൊയ്തു നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home