Deshabhimani

അധികാരം കൊന്നുതള്ളിയ മനുഷ്യരുടെ ശബ്ദം; ഓസ്‌കറിൽ ശ്രദ്ധ നേടി 'ഐ ആം സ്റ്റിൽ ഹിയർ'

I’m Still Here

photo credit: facebook

avatar
ടി എസ് ശ്രുതി

Published on Mar 05, 2025, 02:15 PM | 3 min read

ണ്ട് പതിറ്റാണ്ടിലേറെയായി ബ്രസീലിനെ ഭരിച്ച സൈനിക സ്വേച്ഛാധിപത്യത്താൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന "ഐ ആം സ്റ്റിൽ ഹിയറാണ്‌" 2025ലെ ഓസ്‌കറിൽ ശ്രദ്ധേയ ചിത്രമായത്. മികച്ച ഇതരഭാഷാ ചിത്രമായാണ്‌ ഐ ആം സ്റ്റിൽ ഹിയർ തെരഞ്ഞെടുത്തത്‌. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലേക്ക്‌ ആദ്യത്തെ ഓസ്‌കർ കൊണ്ടുവരുന്ന സിനിമ എന്ന പ്രത്യേകതയും വാള്‍ട്ടര്‍ സാല്‍സിന്റെ ഐ ആം സ്റ്റിൽ ഹിയറിനുണ്ട്‌.


രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖം എന്ന നിലയിൽ ഐ ആം സ്റ്റിൽ ഹിയർ വർത്തമാന കാലത്തോടുള്ള നൈതിക സംവാദവുമാണ്. പുരസ്‌കാരങ്ങൾക്കുപരി പീഡിത രാഷ്ട്രത്തിന്റെ ദുരവസ്ഥയും ലോകത്തിന് മുന്നിൽ എത്തുന്നു. ഭരണകൂടം അടിച്ചമർത്തിയ മനുഷ്യരാണ് ഐ ആം സ്റ്റിൽ ഹിയറിലെ കഥാപാത്രങ്ങൾ.


1970 - കളുടെ തുടക്കത്തിൽ ബ്രസീലിലെ പട്ടാളഭരണത്തിന്റെ ഭീകരതയുടെ യഥാർഥ കഥയാണ്‌ ഈ സിനിമ പറയുന്നത്‌. രാഷ്ട്രീയത്തിൽ പൊതിഞ്ഞ ഒരു ബ്രസീലിയൻ ഫാമിലി ഡ്രാമ. യൂനിസ് പൈവ എന്ന സ്‌ത്രീയിലൂടെയാണ്‌ സിനിമ ആരംഭിക്കുന്നത്‌. യൂനിസ് പൈവയുടെ പങ്കാളിയായ റൂബൻസ് പൈവയെ പട്ടാളഭരണം പിടിച്ചുകൊണ്ടുപോകുന്നിടത്ത് കഥ ജീവിതമാവുന്നു. റൂബൻസ് പൈവ ഇടതുപക്ഷ ബ്രസീലിയൻ കോൺഗ്രസ് (ലേബര്‍ പാര്‍ടി) അംഗമായിരുന്നു. അദ്ദേഹത്തെ പട്ടാളക്കാർ റിയോ ഡി ജനീറോയിലെ വീട്ടിൽ നിന്ന് കൊണ്ടുപോകുകയാണ്‌. അതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്ത് അദ്ദേഹത്തിന്‌ എന്തുപറ്റി എന്ന് കണ്ടെത്താൻ യൂനിസ് പൈവയുടെ ശ്രമിക്കുന്നു. ഫെർണാണ്ട ടോറസ് ആണ് യൂനിസ് പൈവയെ അവതരിപ്പിക്കുന്നത്. റൂബൻസ് പൈവയായി സെൽട്ടൺ മെലോയും.


i am still hereഐ ആം സ്റ്റിൽ ഹിയർ ചിത്രത്തിൻ നിന്ന്‌


അഞ്ച് കുട്ടികളാണ് റൂബന്‍ - യൂനിസ് ദമ്പതിമാര്‍ക്ക്. കുടുംബത്തോടൊപ്പം സന്തോഷ ജീവിതം നയിക്കുന്ന ഇവർ ഭരണകൂടത്തിനു കീഴിൽ തങ്ങൾ സുരക്ഷിതരല്ല എന്ന്‌ തിരിച്ചറിയുന്നുണ്ട്‌. പട്ടാള ഭരണം നിലനിൽക്കുന്ന ബ്രസീലിൽ നിന്ന്‌ അവര്‍ വിദേശരാജ്യത്ത് പോയി താമസിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ്‌ പെട്ടെന്ന് ഒരു ദിവസം മൂന്നു പേര്‍ വീട്ടില്‍ വന്ന്‌ റൂബന്‍സിനെ കൊണ്ട് പോകുന്നത്‌. തിരിച്ചു വരുമെന്ന് റൂബന്‍സ് കുടുംബത്തോട്‌ ഉറപ്പ് പറയുന്നുണ്ട്. പക്ഷെ അത് ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന എല്ലാ മനുഷ്യരുടെയും എന്ന പോലെ പ്രതീക്ഷ മാത്രമാവുന്നു.


റൂബന്‍സിനെ കൊണ്ടു പോയതിന് പിന്നാലെ യൂനിസിനെയും മകളേയും പട്ടാളക്കാര്‍ ചോദ്യം ചെയ്യലിനായി കൊണ്ടു പോകുന്നു. ഭീകരവാദ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവരോട്‌ ചോദിച്ചും ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചും മാനസികമായി പീഡിപ്പിച്ചും പരീക്ഷിക്കുന്നു. യൂനിസിന് പറയാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവരെ തിരികെ അയച്ചു എങ്കിലും റൂബന്‍സിനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണം കണ്ടെത്തി പൊലീസും യാതൊന്നും അയാൾക്കുവേണ്ടി ചെയ്യുന്നില്ല.


i am still here


റൂബന്‍സിന്റെ തിരോധാനത്തോടെ സാമ്പത്തികമായും മാനസികമായും തളരുന്ന യൂനിസ് അതൊന്നും മക്കളെ അറിയിക്കാതെ അതെല്ലാം തരണം ചെയ്‌ത്‌ മുന്നോട്ടു പോകാൻ അവരെ പ്രാപ്‌തമാക്കുന്നുമുണ്ട്‌. ഒരു രംഗത്തിൽ പത്രത്തിലേക്കുവേണ്ടിയുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അവൾ കുട്ടികളോട്‌ പുഞ്ചിരിക്കാൻ പറയുന്നുണ്ട്‌. ഇവിടെ പുഞ്ചിരി ഒരുതരം പ്രതിരോധമാണ്. അതിനർഥം അവർ സന്തോഷത്തോടെ ജീവിക്കുന്നു എന്നല്ല. മറിച്ച്‌ ഭരണകൂട ഭീകരതയ്‌ക്കു നേരെ ചിരിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ മുഖമാണത്‌. പട്ടാള സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഇരയാക്കിയ വർത്തമാനകാലത്തിൻ നിന്നു മായ്‌ച്ചുകളഞ്ഞ അനേകം കുടുംബങ്ങളുടെ അവരുടെ പ്രതീക്ഷകളുടെ ഇല്ലായ്മ ചെയ്യപ്പെട്ട പ്രതിനിധിയാവുന്നു റൂബൻസ്. അടിയന്തരാവസ്ഥക്കാലത്ത്‌ ഭരണകൂടം ഇല്ലാതാക്കിയ രാജനെ മുതൽ ഒമർ ഖാലിദിനെയും ജോർജ്‌ ഫ്ലോയിഡിനെയും വരെ റൂബൻസ് പ്രതിനിധാനം ചെയ്യുന്നു. ഇവിടെ ഒരു വ്യക്തിയോ കുടുംബമോ അല്ല ഇരയാക്കപ്പെട്ടത്‌ ഒരു രാജ്യമാണ്‌, ഈ ലോകമാണ്‌ എന്ന കാർലോസ് മാരിഗെല്ലയുടെ വാക്കുകളാണ്‌ ഐ ആം സ്റ്റിൽ ഹിയർ പ്രേക്ഷകനെ ഓർമപ്പെടുത്തുന്നത്‌. ബ്രസീലിയൻ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ ഇടതുപക്ഷക്കാരനാണ്‌ മാരിഗെല്ല. മെഡിസി ഭരണകൂടം വധിക്കുകയായിരുന്നു അദ്ദേഹത്തെ. മെഡിസിയുടെ ഭരണം സൈനിക സ്വേച്ഛാധിപത്യത്തിന്റെ മൂർധന്യമായിരുന്നു.


Emílio Garrastazu Médici എമിലിയോ ഗരാസ്തസു മെഡിസി


1969 മുതൽ 1974 വരെയുള്ള ഈ കാലത്തെ ബ്രസീലിന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരത നിറഞ്ഞ കാലമായാണ്‌ അടയാളപ്പെടുത്തുന്നത്‌. സൈനിക സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ സമയം. പ്രസിഡന്റായിരുന്ന എമിലിയോ ഗരാസ്തസു മെഡിസിയ്ക്കു കീഴിൽ ബ്രസീലിയൻ ജനത നരകിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി, അടിച്ചമർത്തലും സെൻസർഷിപ്പും ശക്തമാക്കി, ഭരണകൂടത്തിനെതിരായ ഏതൊരു വിയോജിപ്പും അടിച്ചമർത്തി. പീഡനവും കൊലപാതകങ്ങളും സർവ സാധാരണമായി.


"ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‌ മുന്നിൽ കീഴടങ്ങില്ലെന്ന്‌ തീരുമാനിച്ച ഒരു സ്ത്രീ, അവൾക്ക് ജീവൻ നൽകിയ മറ്റൊരു സ്‌ത്രീ ഈ പുരസ്‌കാരം അവർക്കുള്ളതാണ്," ഇങ്ങനെയാണ്‌ പുരസ്‌കാര നിറവിൽ വാട്ടർ സാലെസ് പറഞ്ഞത്‌. 'നമ്മുടെ സിനിമയ്ക്കും, നമ്മുടെ കലാകാരന്മാർക്കും, എല്ലാറ്റിനുമുപരി, നമ്മുടെ ജനാധിപത്യത്തിനും അഭിമാന നിമിഷമാണിത്‌. ഒരു ബ്രസീലുകാരൻ ആയിരിക്കുന്നതിൽ കൂടുതൽ അഭിമാനിക്കേണ്ട ദിവസമാണിന്നെന്ന്‌' ഓസ്‌കർ ലഭിച്ച ദിവസം ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എക്‌സിൽ കുറിച്ചു.


walter sallesവാട്ടർ സാലെസ്


പൈവയുടെ മകൻ മാർസെലോയുടെ ഓർമക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള "ഐ ആം സ്റ്റിൽ ഹിയർ" എന്ന പുസ്തകമാണ്‌ ചലചി‌ത്രത്തിനാധാരം. 2024 വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായിക, മികച്ച തിരക്കഥ എന്നീ അവാര്‍ഡുകള്‍ ചിത്രം നേടിയിട്ടുണ്ട്.












deshabhimani section

Related News

View More
0 comments
Sort by

Home