മഷിപ്പച്ചയും കല്ലുപെൻസിലും


ഡോ. എം എസ് നൗഫൽ
Published on Apr 20, 2025, 04:21 PM | 2 min read
കുഞ്ഞുങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ശാന്തമായ ജലാശയത്തിൽ വിരിഞ്ഞുവരുന്ന പുതുമുകുളങ്ങളാണ് മനസ്സിൽ വരിക. ഇന്നത് മാറിയിരിക്കുന്നു. അരണ്ട ഇടനാഴികളും ധൂമവലയങ്ങളും അലറിവിളിച്ചുള്ള കരച്ചിലുകളും നമ്മെ സ്പർശിക്കുന്നു. തുറന്നുവയ്ക്കുന്ന പത്രങ്ങളും പറഞ്ഞുവയ്‌ക്കുന്ന ചാനലുകളും എല്ലാ കുറ്റങ്ങളും ട്വന്റി കിഡ്സിന്റെ ശിരസ്സിൽ ചാർത്തി അവരുടെ രക്തത്തിൽ കൈ കഴുകുകയാണ്. കുഞ്ഞുങ്ങളുടെ മുന്നിൽ കൊലവിളി ഉയർത്തുന്ന ഗെയിമുകളും ക്രിമിനൽ സിനിമകളും പടച്ചുവിടുന്നത് ഏത് തലമുറയാണ്. മത്സരിച്ച് തോൽപ്പിക്കാനും പൊരുതി നേടാനും ഇഷ്ടമില്ലാത്ത വഴികളിലേക്ക് കുട്ടികളെ നയിച്ച് അവരെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതും മുതിർന്ന തലമുറതന്നെയാണ്. വയലൻസും പകയും തീക്കാറ്റുപോലെ കുഞ്ഞുങ്ങളെ കീഴടക്കുന്നു.
കുഞ്ഞുങ്ങളുടെ മനസ്സ് അഴുക്ക് പുരളാത്ത പുസ്തകത്താളാണ്. അതിൽ കോറിയിടപ്പെടുന്ന ചിത്രങ്ങളും നിറങ്ങളുമാണ് കുട്ടിയുടെ സ്വഭാവരീതിയെ നിർണയിക്കുന്നത്. അത് കുഞ്ഞുങ്ങളിലായി ഒതുങ്ങുന്നില്ല. വരാൻ പോകുന്ന തലമുറയെ മുഴുവൻ അത് മാറ്റിമറിക്കും.
പ്രശസ്ത മാധ്യമപ്രവർത്തകൻ എം വേണുകുമാർ സംവിധാനം ചെയ്ത "മഷിപ്പച്ചയും കല്ലുപെൻസിലും’ എന്ന അതിമനോഹരമായ കുട്ടികളുടെ സിനിമ കണ്ടപ്പോൾ ഓർത്തുപോയതാണ് മുകളിൽ സൂചിപ്പിച്ചത്. മനുഷ്യബന്ധങ്ങളും കുട്ടികളുടെ സ്നേഹവുമൊക്കെ ഹൃദയഹാരിയായി വരഞ്ഞിട്ടിരിക്കുന്ന നാട്ടുനന്മകളുടെ ഉൾത്തുടുപ്പുള്ള ഈ സിനിമയ്‌ക്ക് 2024ലെ മികച്ച സോദ്ദേശ്യചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചു. ഉണ്ണിക്കൃഷ്‌ണൻ തേവള്ളിയാണ് രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.
കളഞ്ഞുപോയ ചിലതെല്ലാം കണ്ടെടുക്കാനും മറന്നുപോയത് പലതും ഓർത്തെടുക്കാനും വേണ്ടിയുള്ള ഒരു മടക്കയാത്രയാണ് ഈ സിനിമ. നമ്മുടെ തലമുറ പുതിയ തലമുറയ്ക്ക് കൈമാറേണ്ട നന്മ നിറഞ്ഞ കാര്യങ്ങളാണ് ഇതിവൃത്തം. ഡൽഹിയിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രകാശൻ ഓണക്കാലത്ത് മകൾ ഗൗരിയോടൊത്ത് കേരളത്തിലെ കുടുംബവീട്ടിൽ വന്നുചേരുമ്പോഴുള്ള അനുഭവമാണ് മഷിപ്പച്ചയും കല്ലുപെൻസിലും.
കുമാരി ലക്ഷ്മി നന്ദശേഖർ ഗൗരി എന്ന കഥാപാത്രത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. പ്രകാശനായി പ്രശസ്ത സിനിമ സീരിയൽ നടൻ നിതിൻ ജേക്ക് ജോസഫ്. അച്ഛൻ–- മകൾ ബന്ധത്തിന്റെ ഏറ്റവും ഊഷ്മളമായ അനുഭവങ്ങൾ ഈ രണ്ട് അഭിനേതാക്കൾ പല സീനുകളിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുമുണ്ട്. മുത്തശ്ശിയായി പ്രീതാമേനോനും അധ്യാപകനായി അജോയ് ചന്ദ്രനും മറ്റു ബാലതാരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നിരവധി ഡോക്യുമെന്ററികളിലൂടെയും ഡോക്യുഡ്രാമകളിലൂടെയും സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് സംവിധായകൻ എം വേണുകുമാർ. ചിത്രത്തിന്റെ സംഗീതം സതീഷ് രാമചന്ദ്രൻ. ഗായിക കുമാരി വി എസ് ധനിക.
0 comments