പോയ് മറഞ്ഞത് വരികളിലും സിനിമ നിറച്ച പാട്ടുകാരൻ


എൻ എ ബക്കർ
Published on Mar 17, 2025, 06:33 PM | 2 min read
വയലാറും പി ഭാസ്കരനും പാട്ടുകളുടെ ലോകത്തെ പ്രണയവും വിപ്ലവും കയ്യാളി മനസുകൾ കീഴടക്കി വാണിരുന്ന കാലത്തിന് തുടർച്ചയായാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഒരുപിടി പാട്ടുകളുമായി അനുവാചകരുടെ മുന്നിലേക്ക് വരുന്നത്. 1960-കളോടെ കടന്നു വന്ന അദ്ദേഹം തന്റെ രചനാ സവിശേഷതകളാൽ സ്വന്തമായൊരിടം സംഗീതപ്രേമികളുടെ മനസുകളിൽ ശ്രുതിയിട്ടുറപ്പിച്ചു.
ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന ശാരികേ, ശ്രീകോവിൽ ചുമരുകൾ ഇടിഞ്ഞുവീണു... (കേണലും കളക്ടറും), രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ (മിസ്സി), സുഗന്ധീ സുമുഖീ (കർണ്ണപർവം), പാലാഴിമങ്കയെ പരിണയിച്ചു, വർണ്ണചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്), നവനീത ചന്ദ്രികേ തിരി താഴ്ത്തൂ, ശംഖനാദം മുഴക്കുന്നു (അവൾക്ക് മരണമില്ല), സംക്രമ സ്നാനം കഴിഞ്ഞു (ഇനിയെത്ര സന്ധ്യകൾ) എന്നിങ്ങനെ മലയാളം മറക്കാത്ത പാട്ടുകളാൽ നിത്യ തരംഗമായി.
ദേവരാജൻ മാസ്റ്റർ കൈതൊട്ട വരികളിലാണ് മങ്കൊമ്പിന്റെ വരികൾ അധികവും തുടക്കത്തിൽ ചിറകടിച്ച് പറന്നത്. പത്രപ്രവർത്തനത്തിൽ നിന്നാണ് പാട്ടിലേക്ക് എത്തുന്നത്. ഇതു സംബന്ധിച്ച ദേവരാജൻ മാസ്റ്ററുടെ ഒരു കമന്റും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. അമ്മിണി അമ്മാവൻ എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതാൻ പോയപ്പോൾ “ ഓഹ് കമ്പാർട്മെന്റ് മാറിക്കയറിയ ആളാണല്ലെ” എന്നായിരുന്നു മാഷുടെ ചോദ്യം.
വരികളിലെ ഗാനാത്മകത കൂടി അംഗീകരിച്ചതായിരുന്നു വാക്കുകൾ.
എം കൃഷ്ണൻ നായർ കലാകൌമുദിയിൽ സാഹിത്യവാരഫലം തുടങ്ങുന്നതിനും മുൻപ് “സാഹിത്യം പോയ വാരത്തിൽ” എന്നൊരു നിരൂപണ പംക്തി എഴുതി തുടങ്ങിയിരുന്നു. പാട്ടിന്റെ ലോകത്തേക്ക് മാറിയതോടെയാണ് നിരൂപക സ്ഥാനം ഒഴിയുന്നത്. നിരൂപകനിൽ നിന്നാവണം ജീവിതം തൊട്ടുള്ള ഇമേജറികളും കാവ്യബിംബകല്പനകളും നിറഞ്ഞതാണ് മങ്കൊമ്പിന്റെ രചനകൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സിനിമകളിൽ ഫ്രെയിം എന്ന പോലെ ബിംബ കല്പനാ ചാരുത രാഗങ്ങൾക്ക് നിറം പകർന്നു.
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ എന്ന പാട്ട് ആ കാലഘട്ടത്തിൽ മൂളാത്തവരായി ആരുമുണ്ടായിരുന്നില്ല. നാദങ്ങളായ് നീ വരൂ എന്ന ഗാനം തലമുറകളെ നാദമാധുരിയാൽ നനച്ചു. എന്റെ മനസ്സൊരു ശ്രീകോവിൽ.. (പ്രാർത്ഥന - ദക്ഷിണാമൂർത്തി), ഒരു പുന്നാരം കിന്നാരം (ബോയിംഗ് ബോയിംഗ് - രഘുകുമാർ), കാമിനിമാർക്കുള്ളിൽ (ലവ് മാരേജ് - ആഹ്വാൻ സെബാസ്റ്റ്യൻ), ഈ ജീവിതമൊരു പാരാവാരം... തുടങ്ങിയ പാട്ടുകൾ തലമുറളിലേക്ക് ഭാവുകത്വം പകർന്ന് സഞ്ചരിച്ചു.
700ലധികം ഗാനങ്ങള്‍ കൂടാതെ തിരക്കഥകളിലും വിജയം കണ്ടു. ഭക്തിയിലും പ്രണയത്തിലും ശൃംഗാരത്തിലും ഒതുങ്ങിയില്ല. പരിഹാസവും പാട്ടിന്റെ വരികൾക്ക് വഴങ്ങി. 'തൃശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി' എന്ന പാട്ട് അടിയന്തരാവസ്ഥക്കാലത്ത് വിവാദമായി. ഇന്ദിരാഗാന്ധിയെ പരിഹസിച്ച് എഴുതിയതാണ് എന്നായിരുന്നു പ്രചാരണം. പ്രേംനസീർ അഭിനയിച്ച വേലപ്പൻ എന്ന നിഷേധിയായ നായകകഥാപാത്രം സ്ഥലത്തെ പ്രമാണിയുടെ മകളും അഹങ്കാരിയുമായ ജയഭാരതിയെ പരിഹസിക്കുന്ന പാട്ടായിരുന്നു. കേസ് ആവുമെന്ന് കരുതി. പക്ഷെ മറുപാട്ട് എഴുതി അയച്ച് മങ്കൊമ്പ് തലയൂരി എന്നാണ് കഥ.
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോഴൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു എന്ന ഗാനത്തിലും ഉണ്ടായി ഒരു വിവാദം. പല്ലവിയിൽ മല്ലീശരന്റെ പൂവമ്പ് കൊണ്ടു എന്നെഴുതിയതാണ് കാരണം. മല്ലീശ്വരൻ സാക്ഷാൽ ശിവനായിരിക്കെ എങ്ങിനെ പൂവമ്പ് തൊടുക്കും എന്നായിരുന്നു വിമർശനങ്ങൾ. എന്നാൽ പുറത്തിറങ്ങിയ അന്നു മുതൽ ഇന്നും ശൃംഗാരഭാവത്തിൽ ആ ഗാനം മനസുകളിൽ നിറഞ്ഞു കവിയുന്നു.
ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗ മധുരമാം അന്തരീക്ഷം.. എന്നിങ്ങനെ പാട്ടിന്റെ വരികളിലെ അന്തരീക്ഷ സൃഷ്ടി സിനിമകളിൽ അനുയോജ്യമായ ഫ്രെയിമുകൾക്ക് വ്യത്യസ്ത മാനം നൽകുന്നതായി തീരുന്നുണ്ട്.
മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്, മനിസനെ മയക്കണ മൊഞ്ചൂറും മോറ്..'' യേശുദാസിന്റെ ശബ്ദത്തിൽ ബാബുരാജ് സംഗീതം നൽകിയ ഈ തേനൂറും മാപ്പിളപ്പാട്ടിന്റെ ശില്പിയും മങ്കൊമ്പാണ്. ആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളിൽ ഇളനീര് എന്ന ഗാനവും രചിച്ചത് അദ്ദേഹമാണ്. ഇശലുകളുടെ ലോകത്തും തന്റെ വരികളിലൂടെ അനശ്വരത നേടി.
ഡബ്ബിങ് റൈറ്ററായും തിളങ്ങി. 'ബാഹുബലി, മഗധീര, ആർ ആർ ആർ അങ്ങനെ നിരവധി ചിത്രങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 200 ഓളം മൊഴിമാറ്റ പ്രോജ്ക്ടുകളിൽ സഹകരിച്ചു. കാതൽ ചോരാത്ത മൊഴിമാറ്റമായിരുന്നു പ്രത്യേകത. അവസാനമായി എം കെ അർജുനൻ മാസ്റ്റർ ഫൌണ്ടേഷന്റെ അർജുനോപഹാരം മാർച്ച് രണ്ടിന് മങ്കൊമ്പ് ഏറ്റുവാങ്ങിയിരുന്നു.
0 comments