വ്യോമാക്രമണം കടുപ്പിച്ച് ഉക്രയ്‌നും റഷ്യയും

കീവ്/ മോസ്കോ:
വെടിനിർത്തൽ സാധ്യതയെപ്പറ്റി ചർച്ച പുരോഗമിക്കുന്നതിനിടെ വ്യോമാക്രമണം കടുപ്പിച്ച് ഉക്രയ്‌നും റഷ്യയും. ഒറ്റ ദിവസത്തിൽ ഉക്രയ്‌ൻ റഷ്യയിലേക്ക് 126 തവണ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. 64 ഡ്രോൺ റഷ്യൻ സൈന്യം വെടിവച്ചിട്ടു. വൊൾഗോഗ്രാഡ് എണ്ണശുദ്ധീകരണശാലയിലേക്കും ആക്രമണമുണ്ടായി.
പ്രദേശത്തെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടു. റഷ്യ അതിർത്തി കടന്ന് 178 ഡ്രോൺ അയച്ചതായി ഉക്രയ്‌നും ആരോപിച്ചു. 130 എണ്ണം സൈന്യം വെടിവച്ചിട്ടു.
അതേസമയം, കർസ്ക് മേഖലയിൽ റഷ്യൻ മുന്നേറ്റം തുടരുന്നു.
മേഖലയിലുള്ള ഉക്രയ്‌ൻ പട്ടാളക്കാർ കീഴടങ്ങിയാൽ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളോദിമിർ പുടിൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനം.
അതിനിടെ, ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും യോഗം ചേർന്നു. ഉക്രയ്‌നിൽ 30 ദിവസം വെടിനിർത്തൽ എന്ന അമേരിക്കൻ നിർദേശം നടപ്പാക്കാൻ റഷ്യക്കുമേൽ സമ്മർദം ചെലുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ ലോകനേതാക്കളോട് അഭ്യർഥിച്ചു.
0 comments