ചൈനയ്‌ക്കെതിരെ ശബ്‌ദമുയര്‍ത്തി ക്വാഡ്

വാഷിങ്‌ടൺ
അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ശബ്‌ദമുയര്‍ത്തി ക്വാഡ് രാജ്യങ്ങള്‍. ട്രംപ് സർക്കാർ നിയമിച്ച പുതിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാഡ് യോഗം, ഇൻഡോ പസിഫിക് മേഖലയിലെ നിലവിലുള്ള സ്ഥിതി പരിഷ്‌കരിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് സംയുക്ത പ്രസ്‌താവനയിറക്കി.
ഇന്‍ഡോ- പസിഫിക് മേഖലയില്‍ ചൈനീസ് സ്വാധീനം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക മുന്‍കൈ എടുത്ത് രൂപീകരിച്ച ചതുര്‍രാഷ്‌ട്ര പ്രതിരോധ കൂട്ടായ്‌മയില്‍ ഓസ്ട്രേലിയയെയും ജപ്പാനെയും കൂടാതെ ഇന്ത്യയും അംഗമാണ്. യോഗത്തിൽ വിദേശമന്ത്രി എസ് ജയ്‌ശങ്കറും പങ്കെടുത്തു. സഖ്യത്തിന്റെ അടുത്ത യോഗം ഈവര്‍ഷം ഇന്ത്യയിൽ ചേരും. അമേരിക്കയില്‍ പ്രസിഡന്റ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വാഡ് വിദേശമന്ത്രിതല കൂടിക്കാഴ്‌ച നടത്താനായത് അംഗരാജ്യങ്ങളുടെ വിദേശനയത്തിലുള്ള മുന്‍ഗണന വ്യക്തമാക്കുന്നുവെന്ന് എസ് ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.
അതേസമയം, സമുദ്രമേഖലയിലെ ചൈനയുടെ നടപടികൾ നീതിപൂർവവും നിയമാനുസൃതവുമാണെന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധി മാവോ നിങ് പ്രതികരിച്ചു. സഖ്യങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള എതിരിടലുകൾ സുരക്ഷയും സമാധാനവും ഉറപ്പാക്കില്ലെന്നും നിങ് പറഞ്ഞു.
Related News

0 comments