പാക് തെരുവുകളില്‍ പരിഭ്രാന്തി ; അതിർത്തിഗ്രാമങ്ങളിൽനിന്ന് ജനങ്ങളുടെ പലായനം

ഇസ്ലാമാബാദ്
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായി ഉടലെടുത്ത സംഘർഷം പാകിസ്ഥാന്റെ തെരുവുകളിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി. അതിർത്തിഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം തുടരുകയാണ്. പട്ടണങ്ങളിൽ രാത്രി ലൈറ്റുകൾ ഓഫ് ചെയ്യാൻ അധികൃതർ നിർദേശിച്ചു. ഇന്ത്യയിൽനിന്ന് കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിൽ പല മേഖലകളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു.
സംഘർഷ സാഹചര്യത്തിൽ പാക് പഞ്ചാബിലെ എല്ലാ ആശുപത്രികളിലും പ്രവിശ്യാ സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കാനും കിടക്കകളുടെ പകുതി അടിയന്തര സാഹചര്യം നേരിടാൻ നീക്കിവയ്‌ക്കാനും അധികൃതർ നിർദ്ദേശം നൽകി. രക്തദാതാക്കളുടെ പട്ടിക പുതുക്കാനും മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാതകങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രവിശ്യയിലെ പൊതു, സ്വകാര്യ മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്‌ച വരെ അടച്ചിട്ടു.
അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് കറാച്ചി പോർട്ട് ട്രസ്റ്റ്
തങ്ങളുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തതായി കറാച്ചി പോർട്ട് ട്രസ്റ്റ്. കറാച്ചി തുറമുഖം ആക്രമിക്കപ്പെട്ടതായി അക്കൗണ്ടിൽനിന്ന് പോസ്റ്റ് വന്നിരുന്നു. പിന്നാലെയാണ് ഹാക്ക് ചെയ്യപ്പെട്ടതായി പോർട്ട് ട്രസ്റ്റ് അറിയിച്ചത്.
ഇമ്രാന്റെ മോചനത്തിന് ഹർജി
ഇന്ത്യയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽമോചിതനാക്കണമെന്ന് ആവശ്യം. അദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരിക്കുന്ന റാവൽപിണ്ടിയിലെ അദിയാല ജയിലിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപുർ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
0 comments