print edition പെറുവിൽ ഇടതുപക്ഷം മുന്നിൽ

റോബർട്ടോ സാഞ്ചസ് പ്രവർത്തകർക്കൊപ്പം
ലിമ: പെറുവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ-പുരോഗമന സഖ്യത്തിന്റെ (ടുഗെദർ ഫോർ പെറു) സ്ഥാനാർത്ഥി റോബർട്ടോ സാഞ്ചസ് മുന്നിൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം 95 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 50.12 ശതമാനം വോട്ടുകൾ നേടി സാഞ്ചസ് മുന്നേറുകയാണ്. തുടക്കത്തിൽ തീവ്ര വലതുപക്ഷ (പോപ്പുലർ ഫോഴ്‌സ്) സ്ഥാനാർത്ഥിയും മുൻ ഏകാധിപതി ആൽബർട്ടോ ഫുജിമോറിയുടെ മകളുമായ കെയ്‌ക്കോ ഫുജിമോറിയായിരുന്നു മുന്നിലെങ്കിലും, ഗ്രാമീണ മേഖലകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ സാഞ്ചസ് ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ 49.98 ശതമാനം വോട്ടാണ് കെയ്‌ക്കോ ഫുജിമോറിക്കുള്ളത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ നഗരവോട്ടുകൾ നേടി വലതുപക്ഷ കക്ഷികളെ മുന്നിലെത്താറുണ്ടെങ്കിലും, ‘യഥാർത്ഥ പെറു' എന്ന് വിളിക്കപ്പെടുന്ന മലയോര-കാർഷിക മേഖലയാണ് ഇടതുപക്ഷത്തെ തുണയ്ക്കാറുള്ളത്. ഭൂരിപക്ഷം നേർത്തതായതിനാൽ ആവശ്യമെങ്കിൽ റീകൗണ്ടിങ് ഉൾപ്പെടെ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ ഒരു മാസം വരെ എടുത്തേക്കാം.
പത്ത് വർഷത്തിനിടെ എട്ട് പ്രസിഡന്റുമാർ മാറിമാറി ഭരിച്ച പെറുവിൽ, രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കും കോർപ്പറേറ്റ് താല്പര്യങ്ങൾക്കുമെതിരെയുള്ള സാധാരണക്കാരുടെ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എല്ലാ രാഷ്ട്രീയ പാർടികളും ജനങ്ങളും സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് റോബർട്ടോ സാഞ്ചസ് അഭ്യർഥിച്ചു.








0 comments