അഭയമറ്റ് ഗാസ

:ദെയ്ർ അൽ-ബലാഹ് (ഗാസ)
ഗാസയിൽ വംശഹത്യ തുടരുന്ന ഇസ്രയേൽ പെസഹവ്യാഴവും ദുഃഖവെള്ളിയും ഉൾപ്പെട്ട 48 മണിക്കൂറിൽ നൂറോളം പലസ്‌തീൻകാരെ കൊന്നൊടുക്കി. ഹമാസിനെ നിരായുധരാക്കാനെന്ന പേരിൽ സയണിസ്റ്റ് ആക്രമണം ശക്തമാക്കിയതോടെ ഉയിർപ്പിന്റെ പുലരിയിലും രക്തവും മാംസവും ചിതറിത്തെറിച്ച ഗാസയിൽ നിരപരാധികൾ അഭയമില്ലാതെ ഉഴലുന്നു.
രണ്ടുദിവസത്തിനിടെ 92 മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വെള്ളിയാഴ്‌ച തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവർ താമസിക്കുന്ന മ്വാസി പ്രദേശത്തെ കൂടാരങ്ങളിൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ തന്നെ മാനുഷിക മേഖലയായി നിശ്ചയിച്ച സ്ഥലത്താണ് സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ആക്രമണത്തിന് ഇരയായത്. റഫ നഗരത്തിൽ വ്യത്യസ്‌ത ആക്രമണങ്ങളിൽ അമ്മയും മകളും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി മൃതദേഹങ്ങൾ എത്തിച്ച യൂറോപ്യൻ ആശുപത്രി അധികൃതർ പറഞ്ഞു.
ഗാസയിലുടനീളം ആക്രമണം ശക്തമാക്കിയ ഇസ്രയേൽ "സുരക്ഷാ മേഖലകൾ’ എന്നപേരിൽ വലിയ പ്രദേശങ്ങൾ കൈയേറി പലസ്‌തീൻകാരെ ആട്ടിപ്പായിക്കുകയാണ്. റഫ നഗരം പൂർണമായി സൈന്യം വലയത്തിലാക്കി. സമീപ മേഖലകളിൽനിന്നെല്ലാം ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.
അഭയാർഥികേന്ദ്രങ്ങൾക്കൊപ്പം ആശുപത്രികളും ആക്രമിക്കുന്നത് പതിവായി.
2023 ഒക്‌ടോബർ ഏഴിന് ആരംഭിച്ച സൈനിക നടപടിയിൽ ഏതാനും ആഴ്‌ച വെടിനിർത്തൽ ഉടമ്പടി നിലനിന്നുവെങ്കിലും ഇസ്രയേൽ ഏകപക്ഷീയമായി കടന്നാക്രമണം ശക്തമാക്കി. ആറാഴ്‌ചയായി ഗാസയ്‌ക്കുമേൽ ഉപരോധവും വിട്ടുവീഴ്‌ചയില്ലാതെ കടുപ്പിച്ചു. ഭക്ഷണവും മരുന്നും ഉൾപ്പെടെ തടഞ്ഞു. സ്റ്റോക്ക് കുറയുന്നതിനാൽ മിക്കവരും ദിവസം ഒരു നേരം കഷ്‌ടിച്ച് ഭക്ഷണം കഴിക്കുകയാണെന്നും ആയിരക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുകയാണെന്നും ഐക്യരാഷ്‌ട്രസംഘടന വെളിപ്പെടുത്തി.
0 comments