മൂന്ന് പാക് വ്യോമതാവളങ്ങളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: മൂന്ന് പാക് വ്യോമതാവളങ്ങളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി പാക് സൈന്യമാണ് വിവരം പുറത്തുവിട്ടത്. ആക്രമണമുണ്ടായതോടെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടി. പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി ചെറുത്തിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിൽ വീണ്ടും ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
പാകിസ്ഥാന്റെ സൈനിക ആസ്ഥാനത്തോട് സമാപമുളഅള റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. നൂർ ഖാൻ വ്യോമതാവളത്തിൽ വൻ സ്ഫോടനത്തെത്തുടർന്ന് തീപിടുത്തമുണ്ടായതായി പാകിസ്ഥാൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ദൃക്‌സാക്ഷി വിവരണങ്ങളും ചില വീഡിയോകളിലുണ്ട്.
മുമ്പ് ചക്ലാല എന്നറിയപ്പെട്ടിരുന്ന നൂർ ഖാൻ വ്യോമതാവളം പാകിസ്ഥാനിലെ ഏറ്റവും നിർണായക സൈനിക കേന്ദ്രമാണ്. വ്യോമസേനാ പ്രവർത്തനങ്ങളും വിഐപി ഗതാഗത യൂണിറ്റുകളും ഇവിടെയുണ്ട്. നൂർ ഖാൻ വ്യോമതാവളത്തിന് പുറമേ ചക്വാൾ നഗരത്തിലെ മുരിദ് വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ജില്ലയിലെ റഫീഖി വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പാക് സൈന്യം പുറത്തുവിടുന്ന വിവരം. ഇന്ന് രാവിലെ 10.30ന് ഇന്ത്യൻ ആർമിയുടെ പത്രസമ്മേളനം നടക്കും.
0 comments