കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല: വിധി നാളെ

photo credit: X
കൊൽക്കത്ത : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവഡോക്ടർ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിധി നാളെ. കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. സിബിഐ ആണ് കേസന്വേഷിച്ചത്. കഴിഞ്ഞ വർഷം ആഗസ്തിലാണ് മെഡിക്കൽ കോളജിലെ പിജി ട്രെയിനി ഡോക്ടർ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ക്രൂരമായാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മറിവുകളുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് ഉണ്ടായതാണ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. ജനനേന്ദ്രിയത്തിൽ നിന്ന് സ്രവവും കണ്ടെത്തി.
കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശം ഉന്നയിച്ച കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.
Related News

0 comments