സംഘർഷ ഭീതി: അതിർത്തികളിൽ നിന്ന് വിദ്യാർഥികൾ കേരള ഹൗസിലെത്തി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര- സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളം വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും ജോൺ ബ്രിട്ടാസ് എംപിയും വിദ്യാർഥികളുമായി സംസാരിച്ചു.
ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മലയാളി വിദ്യാർഥികളും ബംഗാളിൽ നിന്നുള്ള വിദ്യാർഥികളും ഹർകിഷൻ സിങ് സുർജിത് ഭവനിൽ എത്തിച്ചേർന്നു. അടുത്ത ദിവസങ്ങളിലായി ഇവർ നാട്ടിലേക്ക് തിരിക്കും. വിദ്യാർഥികൾക്കുള്ള ഭക്ഷണവും താമസസൗകര്യവും സുർജിത് ഭവനിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അഡീഷണൽ റെസിഡൻ്റ് കമീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ ഷാജിമോൻ, പിഡബ്ല്യുഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ബൈജു അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ ശ്രീഗേഷ്, സി മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സുനിൽകുമാർ കെഎസ്ഇബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ ഐപിആർഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ, ടി ഒ ജിതിൻ രാജ്, പി ആർ വിഷ്ണുരാജ്, എസ് സച്ചിൻ, ജയരാജ് നായർ, ആർ അതുൽ കൃഷ്ണൻ, എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079.
0 comments