ഇത് സൈനിക വിജയം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ രാജ്യത്തിന്റെ സൈനിക വിജയമാണെന്ന് കരസേനാ മുൻ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തുടങ്ങിവച്ചത് പാകിസ്ഥാനാണ്. യുദ്ധത്തിന് കാരണമില്ലാതിരുന്നിട്ടു പോലും അവർ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചു. ഒടുവിൽ പാകിസ്ഥാന്റെ ദൗർബല്യവും ആഭ്യന്തര പ്രശ്നങ്ങളും ഒരിക്കൽ കൂടി എല്ലാവർക്കും ബോധ്യമായി.
സാമ്പത്തിക പ്രതിസന്ധിയുള്ള പാകിസ്ഥാനിൽ സൈന്യത്തിനുള്ള ജനപിന്തുണ കുറഞ്ഞു. ആഭ്യന്തര സംഘർഷവും രൂക്ഷം. അഫ്ഗാനിസ്ഥാനുമായും പ്രശ്നങ്ങളുണ്ട്. ഇമ്രാൻ അനുകൂലികളും പ്രക്ഷോഭത്തിലാണ്.
എന്നാൽ എല്ലാ തെളിവുണ്ടായിട്ടും പഹൽഗാമിലേത് ഇന്ത്യ തന്നെ നടത്തിയ വ്യാജ ആക്രമണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പാകിസ്ഥാൻ ശ്രമം. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ ഭീകരക്യാമ്പുകൾ മാത്രം ലക്ഷ്യംവച്ചുള്ളതായിരുന്നു. സൈനിക കേന്ദ്രങ്ങളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിച്ചില്ല. എന്നാൽ പാകിസ്ഥാന്റെ തന്ത്രപ്രധാന മേഖലയായ പഞ്ചാബിലടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. അത് പാകിസ്ഥാന് വൻ തിരിച്ചടിയും നാണക്കേടുമായി. ഇത് മറയ്‌ക്കാനാണ് ഡ്രോൺ ഉപയോഗിച്ചും അതിർത്തി ഗ്രാമങ്ങളിൽ ഷെല്ലാക്രമണം നടത്തിയും സാധാരണക്കാരെ കൊന്നത്. ഭീകരരുടെ സമ്മർദവും ആക്രമണത്തിന് പാകിസ്ഥാനെ പ്രേരിപ്പിച്ചിട്ടുണ്ടാകും.
ലക്ഷ്യബോധമില്ലാതെ ഷെല്ലുകളും ഡ്രോണുകളും അതിർത്തി പ്രദേശങ്ങളിൽ പൊട്ടിച്ചായിരുന്നു പാകിസ്ഥാന്റെ വിരട്ടൽ.
ആണവ ഭീഷണി
വിരട്ടൽ മാത്രം
ആണവായുധ ഭീഷണി മുഴക്കി മറ്റു രാജ്യങ്ങളെക്കൊണ്ട് ഇന്ത്യയെ യുദ്ധത്തിൽനിന്ന് പിന്തിപ്പിക്കാനായിരുന്നു പാകിസ്ഥാന്റെ മറ്റൊരു ശ്രമം. ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റിയുടെ യോഗം വിളിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത് ഈ ലക്ഷ്യത്തോടെയാകും. സാധാരണ ഇത്തരം യോഗങ്ങൾ വളരെ രഹസ്യമായാണ് കൂടാറുള്ളത്.
പാകിസ്ഥാന്റേത് തട്ടിക്കൂട്ട് ഡ്രോൺ ആക്രമണം
തുർക്കിയിൽ നിർമിച്ച ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ പ്രയോഗിച്ചത്.
ഇത്തരം ഡ്രോണുകൾ പറത്തിവിടുന്നതിലൂടെ വിലകൂടിയ മിസൈലുകളും വ്യോമ പ്രതിരോധ ആയുധങ്ങളും ചെലവഴിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയായിരുന്നു. അമ്പത് മുതൽ 100 കoലോ മീറ്റർ വരെ മാത്രം സഞ്ചരിക്കുന്ന ഇത്തരം ഡ്രോണുകളുടെ വില ഒരു കോടി രൂപയ്‌ക്ക് താഴെയാണ്. ഇവയിൽ വഹിക്കാവുന്ന ബോംബുകൾക്ക് പ്രഹരശേഷിയും കുറവായിരിക്കും.
മാധ്യമയുദ്ധമാകരുത്
യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴും സമാന സാഹചര്യങ്ങളുണ്ടാകുമ്പോഴും വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് യുദ്ധം നടക്കുമ്പോൾ രാജാവ് കീഴടങ്ങിയെന്നോ സേനാനായകൻ കൂറുമാറിയെന്നോ പറഞ്ഞുപരത്തി സൈനികരുടെ മനോവീര്യം കെടുത്താറുണ്ട്. എന്നാൽ ഇന്ന് സ്ഥിതി രൂക്ഷമാണ്.
എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വ്യാജവാർത്താ പ്രവാഹമാണ്. സൈബർ ഹാക്കർമാരടക്കം സജീവമായ രംഗത്തുണ്ട്. ചില വാർത്തകൾ രാജ്യ സുരക്ഷയ്‌ക്ക് തന്നെ ദോഷമാണ്.
യുദ്ധഭൂമിയിൽ നടക്കുന്നതറിയാൻ വിശ്വസിക്കാവുന്ന മാധ്യമങ്ങളെ മാത്രം ആശ്രയിക്കണം. ദൃശ്യമാധ്യമങ്ങൾ ടിആർപി റേറ്റ് കൂട്ടാൻ വേണ്ടി ഒരു മര്യാദയുമില്ലാതെ വ്യാജ വാർത്തകൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ അവഗണിക്കുക എന്നതാണ് ജനങ്ങളുടെ ഉത്തരവാദിതമാണ്.
0 comments