‘ജമ്മു ഇങ്ങനെ ആക്രമിക്കപ്പെട്ടത് ഓർമയിലില്ല’: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു

ന്യൂഡൽഹി
: പുലർച്ചെ 5.30ന് സ്‌ഫോടന ശബ്ദം കേട്ടാണ് ജമ്മുവിലെ രെഹാരി നിവാസികൾ ഉണർന്നത്. ‘വീടു മുഴുവൻ കുലുങ്ങുന്നതായി തോന്നി. എല്ലാവരോടും രക്ഷപ്പെടാൻ നിലവിളിച്ച്, അടുത്ത മുറിയിലെത്തുമ്പോൾ ഭർത്താവ് അനക്കമറ്റ് കിടക്കുന്നു. അദ്ദേഹത്തിന്റെ കാലിൽനിന്ന് നിൽക്കാതെ ചോര ഒഴുകുന്നുണ്ടായിരുന്നു’ –-പറയുമ്പോൾ രെഹാരി സ്വദേശി ശ്വേതയ്‌ക്ക് ഭയം വിട്ടുമാറിയിരുന്നില്ല.
ശ്വേതയുടെ ഭർത്താവ് ജമ്മു ആശുപത്രിയിൽ ചികിത്സയിലാണ്. അതിർത്തിക്കും കിലോമീറ്ററുകൾക്കപ്പുറം ജനവാസമേഖലയിലേക്ക് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ജമ്മു നഗരത്തിലെ രെഹാരിയിൽ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളാകെ തകർന്നു. ‘മരിച്ചുപോകുമെന്നാണ് കരുതിയത്. മേൽക്കൂരയുടെ പാളികൾ പെട്ടെന്ന് ദേഹത്ത് വീണു. ബന്ധു ആശുപത്രിയിലാണ്’–- യുവാവ് പറഞ്ഞു. ജമ്മുവിൽ ആദ്യമായാണ് ഇത്തരമൊരു ആക്രമണമെന്ന് മൂന്ന് പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവർ പറഞ്ഞു.
മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള രെഹാരിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളിയാഴ്‌ച രാത്രി ജമ്മുവിൽ പലയിടത്തും വലിയ സ്‌ഫോടന ശബ്‌ദം കേട്ടു. ആളുകൾ ബങ്കറുകളിലേക്കും ബേസ്‌മെന്റുകളിലേക്കും അഭയംതേടി. ജമ്മുവിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികളും മറ്റുള്ളവരും സ്വന്തം നാടുകളിലേക്ക് കൂട്ടത്തോടെ മടങ്ങുകയാണ്. പഞ്ചാബിലെ ഫിറോസ്‌പുരിൽ വെള്ളി രാത്രി ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഡ്രോൺ പതിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. രാജസ്ഥാനിലെ അതിർത്തിജില്ലകൾ പൂർണമായും ഒറ്റപ്പെട്ടു. ‘കാതടപ്പിക്കുന്ന ശബ്‌ദമാണ് രാത്രിമുഴുവൻ. ജീവൻ മുറുകെപിടിച്ചാണ് രാത്രി തള്ളിനീക്കുന്നത്’–- പ്രദേശവാസികൾ പറഞ്ഞു.
0 comments