നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിച്ചെന്ന പാകിസ്ഥാന്റെ വാദം തള്ളി സർക്കാർ

ന്യൂഡൽഹി : പാകിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരയിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന പാക് വാദം നിഷേധിച്ച് സർക്കാർ. ഗുരുദ്വാരയിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നും വീഡിയോ വ്യാജമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഇന്ത്യയിൽ വർഗീയ വിദ്വേഷം വളർത്തുന്നതിനായാണ് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സർക്കാർ പറഞ്ഞു.
സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കാന സാഹിബ്. സിഖുകാരുടെ പ്രധാനപ്പെട്ട ആരാധനാലയവും തീർത്ഥാടന കേന്ദ്രവുമാണ് ഗുരുദ്വാര. ഗുരുദ്വാരയിൽ ആക്രമണം നടത്തിയിട്ടില്ലെന്നും ഗുരുദ്വാര തീർത്തും സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.
അതിർത്തിയിൽ ഇന്ത്യ- പാക് സംഘർഷം രൂക്ഷമായതിനുപിന്നാലെ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വിവിധയിടങ്ങൾ ഇന്ത്യ ആക്രമിച്ചെന്നും ഇന്ത്യ സ്വന്തം പ്രദേശങ്ങളെ ആക്രമിച്ച ശേഷം കുറ്റം പാകിസ്ഥാന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കാനായി ആക്രമണത്തിന്റേതെന്നു പറഞ്ഞുള്ള കുറച്ച് ദൃശ്യങ്ങളും വീഡിയോകളും പാകിസ്ഥാൻ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കുവച്ചിരുന്നു. എന്നാൽ ഇവയെല്ലാം വെറും പൊള്ളയായ ആരോപണങ്ങളാണെന്ന് വ്യക്തമായി.
രാജ്യവ്യാപകമായി എടിഎമ്മുകൾ അടച്ചിടുമെന്നും ഇന്ത്യക്കാർക്കെതിരെ പാകിസ്ഥാൻ സൈബർ അറ്റാക്ക് നടത്തിയെന്നുമൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയും പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും വഴി ആക്രമണങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇവയുടെ സാധുത നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു.
0 comments