പ്രകോപന- വർഗീയ ഉള്ളടക്കം : 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രം

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്തെന്നു കാണിച്ച് പതിനാറ് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ചില സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെയും നടപടിയുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നിരോധനം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ പ്രചരിപ്പിച്ചതിനാണ് ചാനലുകൾ നിരോധിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ ഏജൻസിയെ അറിയിച്ചു. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ്, ദ പാകിസ്ഥാൻ റഫറൻസ് എന്നിവയടക്കമുള്ള ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. ബിബിസി പഹൽഗാം ഭീകരാക്രമണം റിപ്പോർട്ട് ചെയ്തതിനെതിരെയും കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ലഖ്‌നൗവിലെ ആധാർ സേവാ കേന്ദ്രത്തിന്റെ (ASK) പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം വിസ റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട പാകിസ്ഥാൻ പൗരന്മാർക്ക് വ്യാജ ഐഡികൾ തയാറാക്കി നൽകുന്നതിൽ സ്ഥാപനത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം.
ചൊവ്വാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
0 comments