വിക്കിപീഡിയ കേസ് ; ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി
ഏഷ്യൻ ന്യൂസ് ഇന്റർനാഷണലും (എഎൻഐ) വിക്കിപീഡിയയും തമ്മിലുള്ള കേസിന്റെ വിശദാംശങ്ങൾ വിക്കിപീഡിയ പേജിൽ പ്രസിദ്ധീകരിച്ചത് നീക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സാധുവായ കാരണമില്ലാതെ കോടതി നടപടികളുടെ റിപ്പോർട്ടിങ് വിലക്കാൻ ഉത്തരവിടരുതെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. മാധ്യമ റിപ്പോർട്ടുകൾ നീക്കം ചെയ്യാൻ ഉത്തരവിടുന്നത് കോടതികളുടെ ജോലിയല്ലെന്നും ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ പൊതുസമൂഹത്തിൽ ചർച്ചയ്‌ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കിയുമുള്ള നിർണായക നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.
ജുഡീഷ്യറിയടക്കമുള്ള ഏത് സംവിധാനത്തിന്റെയും പുരോഗതിക്ക് ആത്മവിമർശമാണ് പരമപ്രധാനം. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽപോലും ശക്തമായ ചർച്ചകൾ നടന്നാലേ അത് സംഭവിക്കൂ. കോടതികൾ എപ്പോഴും പൊതുജനങ്ങളുടെ നിരീക്ഷണങ്ങളോടും വിമർശനങ്ങളോടും തുറന്ന മനസ് കാട്ടണം. പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമായി കോടതികൾ പ്രവർത്തിക്കുന്നത് ജുഡീഷ്യൽ വ്യതിയാനങ്ങൾ തടയുമെന്ന് ഒമ്പതംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. വിചാരണയെ ദോഷകരമായി ബാധിക്കുന്ന മാധ്യമറിപ്പോർട്ടുകളേ തടയാവൂ. അതൊരു ശിക്ഷാനടപടിയല്ല. ആ ഉത്തരവ് ചോദ്യംചെയ്യാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ട്–-സുപ്രീംകോടതി വ്യക്തമാക്കി. എഎൻഐ നൽകിയ മാനനഷ്‌ടക്കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ കോടതിയലക്ഷ്യക്കേസിൽ നടപടി തുടങ്ങിയ ഡൽഹി ഹൈക്കോടതി, റിപ്പോർട്ട് നീക്കാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു.
0 comments