print edition ‘ഡീൽ ആരോപണം’ ഉന്നയിച്ചത് കേരള നേതാക്കളുടെ ആവശ്യപ്രകാരം; ഒടുവിൽ രാഹുൽഗാന്ധിയുടെ കുറ്റസമ്മതം


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:00 AM | 1 min read
ന്യൂഡൽഹി: സിപിഐ എമ്മും ബിജെപിയും തമ്മിൽ ‘ഡീൽ’ ഉണ്ടെന്ന ആരോപണമുന്നയിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമെന്ന് തുറന്നുസമ്മതിച്ച് രാഹുൽഗാന്ധി. ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ കോൺഗ്രസിന്റെ നുണപ്രചാരണത്തിനെതിരെ ഇടതുപക്ഷം ആഞ്ഞടിച്ച അവസരത്തിലാണ് രാഹുലിന്റെ ‘കുറ്റസമ്മതം’. ഒരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുക്കുന്പോൾ അവിടുത്തെ സാഹചര്യങ്ങൾ അനുസരിച്ചാണ് സംസാരിക്കാറുള്ളത്.
‘സിപിഐ എം– ബിജെപി ഡീൽ’ വിഷയം ഉന്നയിക്കണമെന്ന് കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ആ രീതിയിൽ സംസാരിക്കേണ്ടിവന്നത് – രാഹുൽ പറഞ്ഞു. യോഗത്തിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച സിപിഐ എം രാജ്യസഭാനേതാവ് ജോൺബ്രിട്ടാസ്, സിപിഐ ജനറൽസെക്രട്ടറി ഡി രാജ തുടങ്ങിയവർ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി നടത്തിയ കുപ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. സമാജ്‌വാദിപാർടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വിയാദവ്, ജമ്മുകശ്‌മീർ നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്‌ദുള്ള തുടങ്ങിയവർ ഇടതുപക്ഷത്തെ പിന്തുണച്ചു. യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് സംഘടനാജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും രാഹുലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.









0 comments