ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെതിരെ കൂട്ടബലാത്സംഗക്കേസ്

ന്യൂഡൽഹി
കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്റ് മോഹൻലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനു(ജയ് ഭഗവാൻ)മെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു.
ഹിമാചലിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽവച്ച് 2023 ജൂലൈ മൂന്നിന് അതിക്രമത്തിന് ഇരയായെന്നാണ് പരാതി. കസോലി സന്ദർശിക്കാനാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന യുവതിയും കൂട്ടുകാരിയും എത്തിയത്. ഹിമാചൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസ് കോമൺ ഹോട്ടലിലാണ് ബദൗലിയെയും റോക്കിയെയും പെൺകുട്ടി കണ്ടത്. ആൽബത്തിൽ അവസരം തരാമെന്ന് റോക്കിയും സർക്കാർജോലി നൽകാമെന്ന് ബദൗലിയും വാഗ്‌ദാനം ചെയ്‌തു. മുറിയിൽ വിളിച്ചുവരുത്തി നിർബന്ധിച്ച് മദ്യംനൽകി. സുഹൃത്തിനെ ഭീഷണിപ്പെടുത്തിയശേഷം തന്നെ ഇരുവരും ബലാത്സംഗത്തിരയാക്കി.
പുറത്തറിയിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വീഡിയോയും ചിത്രങ്ങളും പകർത്തി. രണ്ടുമാസംമുമ്പ് ഹരിയാനയിലെ പഞ്ച്‌കുളയിലേക്കും വിളിച്ചുവരുത്തി. വന്നില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ബദൗലി ഭീഷണിപ്പെടുത്തിയെന്നും -പരാതിയിൽ പറഞ്ഞു.
2024 ഡിസംബർ 23നാണ് കസോലി പൊലീസ് കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണി തുടങ്ങി വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് വിവരം പുറത്തറിഞ്ഞത്. പരാതി അടിസ്ഥാനരഹിതമാണെന്ന് ബദൗലിയുടെ പ്രതികരിച്ചു. റോക്കിയുംആരോപണം നിഷേധിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി 200 പാട്ടുകൾ എഴുതിയ റോക്കിയെ ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഉപദേശകനായി നിയമിച്ചിരുന്നു. കഴിഞ്ഞവർഷം കോൺഗ്രസിൽ ചേർന്നു.
Related News

0 comments