കേരളത്തിലെ ജനകീയ കാൻസർ സ്‌ക്രീനിംഗിനെ അഭിനന്ദിച്ച് വെയിൽസ് ആരോഗ്യ മന്ത്രി

veena george wales-cabinet-secretary
വെബ് ഡെസ്ക്

Published on Feb 28, 2025, 02:56 PM | 2 min read

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെൽത്ത് ആന്റ് സോഷ്യൽ കെയർ കാബിനറ്റ് സെക്രട്ടറി) ജെറമി മൈൽസ് സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. കൂടുതൽ ആരോഗ്യ പ്രവർത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈൽസ് പറഞ്ഞു. ദന്തൽ ഡോക്ടർമാർക്കും, സൈക്യാട്രി നഴ്‌സുമാർക്കും വെയിൽസിൽ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വെയിൽസിലെ സ്‌കിൽ ഷോർട്ടേജ് പരിഹരിക്കുന്നതിന് കേരളത്തിലെ സ്‌കിൽഡ് ക്വാളിഫൈഡ് പ്രൊഫഷണൽമാരുടെ സേവനം പ്രയോജനപ്പെട്ടു. കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ കഴിവും സേവന സന്നദ്ധയും കാരണം വെയിൽസിൽ ധാരാളം അവസരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ കാൻസർ സ്‌ക്രീനിംഗിനെ കാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ രംഗത്ത് കേരളം നൂതനവും ജനക്ഷേമകരവുമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് 30 വയസിന് മുകളിലുള്ളവർക്ക് കാൻസർ ഉണ്ടോ എന്ന് കണ്ടെത്തുവാനുള്ള സ്‌ക്രീനിംഗ് പ്രോഗ്രാം. വികസിത രാജ്യങ്ങളിൽ പോലും 40 വയസിന് മുകളിലുള്ളവരെ മാത്രം സ്‌ക്രീൻ ചെയ്യുമ്പോൾ കേരളത്തിൽ 30 വയസിന് മുകളിലുള്ള എല്ലാവരേയുമാണ് സ്‌ക്രീൻ ചെയ്യുന്നത്. ഇത്രയും ജനകീയമായി നടക്കുന്നത് ഇവിടെയാണ്.


കാൻസർ സ്‌ക്രീനിംഗ് മാത്രമല്ല തുടർ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ആരോഗ്യ രംഗത്ത് ഹെൽത്തി ലൈഫ് ക്യാമ്പയിൻ, സ്‌കൂൾ ഹെൽത്ത് തുടങ്ങിയ പദ്ധതികളും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി ഉൾപ്പെട്ട സംഘം മുമ്പ് വെയിൽസ് സന്ദർശിച്ചിരുന്നു. തുടർന്ന് വെയിൽസുമായി 2024 മാർച്ച് ഒന്നിന് നോർക്ക ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. വെയിൽസിലെ ആരോഗ്യ മേഖലയിലേക്ക് പ്രതിവർഷം 250 പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ധാരണയായത്. റിക്രൂട്ട്‌മെന്റ് നടപടികൾ സമയബന്ധിതമായും സുഗമമായും നടന്നതിനാൽ, ധാരണയായതിൽ നിന്നും അധികമായി 352 നഴ്‌സുമാർക്ക് വെയിൽസിൽ ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചു. 94 പേർ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ, 31 ഡോക്ടർമാർ വെയിൽസിൽ ജോലിയിൽ പ്രവേശിക്കുകയും 21 പേർ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ 30 ഓളം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് മാർച്ച് ഏഴിന് ഓൺലൈൻ ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം 500 ഓളം പേർക്ക് നിയമനം നൽകുന്നതിന് സാധിച്ചിട്ടുണ്ട്.


ഡിപ്ലോമാറ്റ് മിച്ച് തീക്കർ, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥൻ ബ്രൂംഫീൽഡ്, സൗത്ത് ഇന്ത്യ കൺട്രി മാനേജർ ബിൻസി ഈശോ, എൻഎച്ച്എസ് വർക്ക് ഫോഴ്സ് ഇയാൻ ഓവൻ, ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജയിംസ് ഗോർഡൻ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി, റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.




deshabhimani section

Related News

0 comments
Sort by

Home