സ്‌കൂളിലെത്തി വൈറലായ കുട്ടിയാന ചരിഞ്ഞു

പുൽപ്പള്ളി
കൂട്ടംതെറ്റി വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്കൂളിലെത്തി കുറുമ്പുകാട്ടി വൈറലായ കുട്ടിയാന കർണാടകം ബെള്ള ആനക്യാമ്പിൽ ചരിഞ്ഞു. ക്യാന്പിൽ പ്രത്യേക പരിചരണത്തിലായിരുന്നു മൂന്നുമാസം പ്രായമുള്ള കുഞ്ഞനാന. കഴിഞ്ഞ ദിവസമാണ് ചരിഞ്ഞത്.
ആഗസ്‌ത് 18നാണ് കൂട്ടംതെറ്റി ചേകാടിയിലെ ജനവാസകേന്ദ്രത്തിലെത്തിയത്. സ്കൂളിലെത്തിയ ആനക്കുട്ടിയെ വനപാലകർ പിടികൂടി സമീപത്തെ വെട്ടത്തൂർ വനത്തിൽ വിട്ടെങ്കിലും ആനക്കൂട്ടം അടുപ്പിച്ചില്ല. ആനക്കൂട്ടം കബനിപ്പുഴ കടന്ന് കർണാടകം വനത്തിലേക്ക് പോയി. വലിയ ആനകളെ പിന്തുടർന്ന കുട്ടിയാനയും ഒഴുക്കുകുറഞ്ഞ ഭാഗത്തൂടെ മറുകരപറ്റി. ബൈരക്കുപ്പ പഞ്ചായത്തിലെ കടഗദ്ദ ഗ്രാമത്തിലെത്തിയ കുഞ്ഞനാനയെ പ്രദേശവാസികൾ പിടിച്ച് വനപാലകർക്ക് കൈമാറി. നാഗർഹോളയിലെ കാട്ടിൽ വിട്ടാൽ കടുവയുടെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ക്യാമ്പിൽ സംരക്ഷണ മൊരുക്കിയത്. ‘ചാമുണ്ഡി'യെന്ന് പേരുമിട്ടു.
കട്ടിയുള്ള ആഹാരം കഴിക്കാനാകാത്തതിനാൽ ആട്ടിൻപാൽ മാത്രമാണ് നൽകിയിരുന്നത്. രോഗം ബാധിച്ചിരുന്നതായാണ് കർണാടകം വനപാലകർ പറയുന്നത്.









0 comments