രണ്ട് കോടി കൈക്കൂലി കേസിൽ ഇഡി ഉന്നതനെതിരെ മൊഴി


റഷീദ് ആനപ്പുറം
Published on May 17, 2025, 12:45 PM | 2 min read
തിരുവനന്തപുരം: കശുവണ്ടിവ്യവസായിൽ നിന്ന് രണ്ട് കോടി കൈക്കൂലിവാങ്ങിയ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥനെതിരെ മൊഴി. ശനിയാഴ്ച അറസ്റ്റിലായ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ പേര് പരാമര്‍ശിക്കുന്നത്.
കൂടുതല്‍ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിന്‍സ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥനെയും ഉടന്‍ ചോദ്യം ചെയ്യും. ഇഡി കൊച്ചി യൂണിറ്റിനെതിരെ നേരത്തെ തന്നെ കുറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.
ശനിയാഴ്ച അറസ്റ്റിലായ രഞ്ജിത്ത് വാര്യർ ഇഡി ഉന്നതിന്റെ അടുപ്പക്കാരനാണെന്നാണ് വിവരം. കേസ് ഒതുക്കാന്‍ കോഴ വാങ്ങുന്ന രീതി ഇഡി ഓഫീസ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതാണിപ്പോള്‍ കയ്യോടെ പിടിക്കപ്പെട്ടത്. രഞ്ജിത്തിന്റെ മൊഴി വിശദമായി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.
കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ, എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.
കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വർഷങ്ങൾക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നൽകാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ഏജന്റ് എന്ന നിലയ്ക്ക് വിൽസൺ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും പറഞ്ഞു.
മെയ് 14ന് പരാതിക്കാരന് സമൻസ് ലഭിച്ചതായി വിജിലൻസ് പറഞ്ഞു. തുടർന്ന് വിൽസണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡിൽ നേരിൽ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടിൽ നൽകാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏൽപ്പിക്കാനും വിൽസൺ നിർദേശിച്ചു. 50,000 രൂപകൂടി അധികമായി നൽകണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നൽകി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലൻസിനെ സമീപിച്ചത്. എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വ്യാഴം പകൽ മൂന്നിന് എറണാകുളം പനമ്പിള്ളി നഗറിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിൽസണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്‌തു. അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരുടെ നിർദേശ പ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് വ്യക്തമായി.
ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങൾ പ്രതികൾക്ക് നൽകി രണ്ട് കോടി രൂപ പരാതിക്കാരനിൽ നിന്നും ആവശ്യപ്പെടുന്നതിലേക്ക് മുഖ്യ സൂത്രധാരനായി പ്രവർത്തിച്ചതും രഞ്ജിത്ത് വാര്യർ തന്നെയാണെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരെ അറസ്റ്റ് ചെയ്തത്.
0 comments