print edition ആയുധമില്ലാതെ യുഡിഎഫും ബിജെപിയും

പ്രത്യേക ലേഖകൻ
Published on Nov 30, 2025, 12:00 AM | 1 min read
തിരുവനന്തപുരം: വിവാദങ്ങളുടെ പിന്നാലെ പോകാതെ വാഗ്ദാനങ്ങൾ നടപ്പാക്കിയതിന്റെ ആത്മവിശ്വാസവുമായി കുതിക്കുന്ന എൽഡിഎഫിനെതിരെ ആയുധങ്ങളില്ലാതെ യുഡിഎഫും ബിജെപിയും. ഒമ്പതര വർഷത്തെ ഭരണനേട്ടങ്ങളാണ് എൽഡിഎഫ് ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിജീവിത നൽകിയ പരാതി രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറഞ്ഞുള്ള യുഡിഎഫിന്റെ ഗൂഢാലോചന വാദവും പൊളിഞ്ഞു. സ്വർണമോഷണം മറയ്ക്കാനാണ് രാഹുൽ കേസെന്ന് കോൺഗ്രസിനു പിന്നാലെ ബിജെപിയും പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ ഇവരുടെ ‘ കൂട്ട്‌കൃഷി ’ യും വ്യക്തമായി. ശബരിമലയുടെ പേരിലുള്ള വ്യാജ കഥകളിലൂടെ സർക്കാരിന്റെ നേട്ടങ്ങളെ മറയ്ക്കാമെന്ന പ്രതീക്ഷയും അസ്‌തമിച്ചതോടെയാണ് രാഹുലിന് ഇര പരിവേഷം നൽകാനുള്ള ശ്രമം.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോൺഗ്രസ് എംഎൽഎ ബലാത്സംഗം ചെയ്തെന്നും മാരക മരുന്ന് നൽകി നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്നുമുള്ള പരാതി അന്വേഷിച്ച് നടപടിയെടുക്കുകയെന്ന ഉത്തരവാദിത്തമാണ് അതിജീവിതയെ ചേർത്തുപിടിക്കുന്നതിലൂടെ സർക്കാർ നടപ്പാക്കുന്നത്. പരാതി ലഭിക്കുന്നതുവരെ സർക്കാരോ പൊലീസോ ഒരു മുൻവിധിക്കും തയ്യാറായിട്ടുമില്ല. ശബരിമലയിലെ സ്വർണ മോഷണമോ അനധികൃത ഇടപാടുകളോ നിരുത്തരവാദിത്തമോ ആര് കാണിച്ചിട്ടുണ്ടെങ്കിലും മുഖം നോക്കാതെ നടപടിയെന്നതാണ് സർക്കാരും സിപിഐ എമ്മും സ്വീകരിക്കുന്ന നിലപാട്. ഒരു കേസിലും മുൻപ് യുഡിഎഫ് സർക്കാർ ഇങ്ങനെയൊരു നിലപാട് എടുത്ത ചരിത്രമില്ല.
ദേവസ്വം വിജിലൻസ് തന്നെയാണ് മോഷണ വിവരങ്ങൾ കൃത്യമായി കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി എസ്‌ഐടിയെ വച്ചത്. അതിന് സർക്കാർ പൂർണ പിന്തുണയും നൽകി. നാല് ഗ്രൂപ്പായി നിന്ന് ഏറ്റുമുട്ടുകയും രാഹുൽ മാങ്കൂട്ടത്തിൽ മുഖമായി മാറുകയും ചെയ്യുന്ന പാർടിയാണ് കോൺഗ്രസ്. കർണാടകയിലെ ഭൂമിക്കൊള്ളക്കെതിരെ കോടതിയിൽ കേസുള്ള സംസ്ഥാന പ്രസിഡന്റും പെരിങ്ങമ്മല സഹകരണ ബാങ്കിലെ അഴിമതിയുടെ പേരിൽ 43 ലക്ഷം തിരിച്ചടക്കാൻ നോട്ടീസ് ലഭിച്ച ജനറൽ സെക്രട്ടറിയും ആണ് ബിജെപി യെ നയിക്കുന്നത്. ഇവരുടെ വ്യാജ പ്രചാരണങ്ങൾക്ക് മറയ്‌ക്കാൻ കഴിയുന്നതല്ല എൽഡിഎഫ് സർക്കാർ നാടിനുനൽകിയ വികസന–ക്ഷേമ നടപടികൾ.









0 comments