Deshabhimani

കെസിസിപിഎല്ലിന്റെ പ്രവർത്തന മികവിന് സർക്കാരിന്റെ അംഗീകാരം; അംഗീകൃത മൂലധനം 4 കോടിയിൽ നിന്നും 30 കോടി രൂപയാക്കും

KCCPL
വെബ് ഡെസ്ക്

Published on Feb 06, 2025, 09:16 PM | 1 min read

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗം കമ്പനിയുടെ അംഗീകൃത മൂലധനം നാല് കോടി രൂപയിൽ നിന്നും 30 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു. പൊതുമേഖലയെ നിലനിർത്തുകയും വളർത്തുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനി ആരംഭിച്ചശേഷം ആദ്യമായാണ് പ്രവർത്തന മൂലധനം ഉയർത്തിയത്.


കമ്പനിയുടെ പ്രവർത്തന മികവിന് കഴിഞ്ഞ വർഷം വ്യവസായ വകുപ്പു മന്ത്രിയുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. മലബാറിലെ ഏറ്റവും കൂടുതൽ പെട്രോൾ-ഡീസൽ വിൽപന നടത്തുന്ന പമ്പുകളായി പ്രഖ്യാപിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കമ്പനി സ്വന്തമാക്കി. കമ്പനിയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ പാഷൻഫ്രൂട്ട്, കുറ്റിയാട്ടൂർ മാവ് എന്നി കൃഷി ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ പൊതുമേഖലയിൽ ഒന്നാം സ്ഥാനം കമ്പനിക്കായിരുന്നു.


കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി കമ്പനി ലാഭത്തിലാണ്. തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഭരണസമിതി അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. ധനകാര്യവകുപ്പു മന്ത്രി കെ എൻ ബാലഗോപാലുമായി ചെയർമാൻ ടി വി രാജേഷും മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും അവസാനവട്ട ചർച്ച നടത്തിയതിനെ തു‌ടർന്ന് എത്രയും പെട്ടെന്ന് അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.


ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ആദ്യഘട്ട വൈവിധ്യവത്കരണ പദ്ധതികളും രണ്ടാംഘട്ടത്തിൽ തുടർ വൈവിധ്യവത്കരണ പദ്ധതികളും നടത്തിയതിലൂടെ വൻമുന്നേറ്റമാണ് കെസിസിപിഎല്ലിന് ഉണ്ടായത്. മാങ്ങാട്ടുപറമ്പ ഐ ടി ഇൻക്യുബേഷൻ സെന്റർ (മൈസോൺ), മൂന്ന് പെട്രോൾ പമ്പുകൾ, ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോപ്ലക്‌സ്, ഹൈടെക് കയർ ഫാക്ടറി, ആന്റിസെപ്റ്റിക് ആൻഡ് ഡിസിൻഫെക്ടന്റ് കോപ്ലക്‌സ്, ഡി മിനറലൈസ്ഡ് വാട്ടർ തുടങ്ങിയ പദ്ധതികളിലൂടെ 15 ഓളം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home