'രാഹുൽ ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു’; പരാതി കെപിസിസി പൊലീസ് മേധാവിക്ക് കൈമാറി

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പൊലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ കൊണ്ടുപോയി രാഹുൽ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പുതിയ പരാതി.
ക്രൂര പീഡനത്തിനിരയായെന്ന് ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി നൽകിയ പരാതിയാണ് കോൺഗ്രസ് നേതൃത്വം പൊലീസിന് കൈമാറിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. നേരത്തെയും രാഹുലിനെതിരെ പരാതികൾ ഉയർന്നിരുന്നെങ്കിലും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ വന്ന ശേഷം മാത്രമാണ് നേതൃത്വം നടപടികളിലേക്ക് കടന്നത്.
രാഹുൽ വിവാഹ ആലോചനയുമായി ബംഗളുരുവിലെത്തിയതായും തുടർന്ന് കേരളത്തിലെത്തിയപ്പോഴാണ് പീഡനത്തിനിരയായതെന്നും യുവതി പറയുന്നു. 'കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത്. ശാരീരികമായും മാനസികമായും തളർന്നു.
ആക്രമണം നടത്തിയതിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്നാണ് പറഞ്ഞത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. താൻ ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ആശങ്കയുണ്ട്. രാഹുലിനെയും ഒപ്പമുള്ളവരെയും ഭയമാണ്. സൈബർ ആക്രമണം ഭയന്നാണ് പൊലീസിൽ പരാതിപ്പെടാത്തത്. തന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ രാഹുൽ ആക്രമിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുന്നത്. ഉചിതമായ നടപടി എടുക്കണ'മെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.








0 comments