യുഡിഎഫ്, ബിജെപി നേതാക്കൾ ഒരുമിച്ച് സമരവേദിയിൽ
എസ്‌യുസിഐയുടെ ‘ലക്ഷ്യം’പുറത്ത് ; ആശാ സമരം തദ്ദേശ തെരഞ്ഞെടുപ്പുവരെയെന്ന്


മിൽജിത് രവീന്ദ്രൻ
Published on Mar 06, 2025, 12:28 AM | 1 min read
തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നിലെ എസ്‌യുസിഐ ആശ സമരം രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നത് മറയില്ലാതെ വെളിപ്പെടുന്നു. സമരം തദ്ദേശ തെരഞ്ഞെടുപ്പുവരെ തുടരുമെന്ന നേതൃത്വത്തിന്റെ വെളിപ്പെടുത്തലാണ് ‘ലക്ഷ്യം’ പുറത്തുകൊണ്ടുവന്നത്. ‘സമരം ശക്തമായി തുടരുമെന്നും വേണ്ടിവന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുവരെ തുടരാൻ തയ്യാറാണെന്നും നേതാക്കൾ വ്യക്തമാക്കി’യെന്ന് ആദ്യദിനം മുതൽ സമരത്തിന്റെ ആവേശക്കമ്മിറ്റിയായി പ്രവർത്തിക്കുന്ന യുഡിഎഫ് പത്രം ചൊവ്വാഴ്‌ച ഒന്നാം പേജ് വാർത്തയാക്കുകയായിരുന്നു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം, മരണംവരെ നിരാഹാരം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ‘തെരഞ്ഞെടുപ്പുവരെ സമര’മെന്ന് നേതൃത്വം തുറന്നുപറയുന്നത്. എൽഡിഎഫ് സർക്കാരിനെതിരെ പല ഘട്ടങ്ങളിലായി രംഗത്തുവന്ന വിശാല മുന്നണിയാണ് ആശ സമരത്തിനു പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു. എസ്‌യുസിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരാണ് സമരത്തിനു നേതൃത്വം നൽകിയത്. എൽഡിഎഫ് വിരോധം തലയ്‌ക്കുപിടിച്ച മാധ്യമങ്ങളും പിന്തുണച്ചതോടെ യുഡിഎഫും ബിജെപിയും കൈകോർത്ത് സമരവേദിയിലെത്തി.
ഐഎൻടിയുസി നിലപാട് തള്ളിയാണ് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പിന്തുണയുമായെത്തിയത്. യുഡിഎഫ് നേതാക്കൾ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ബിജെപി നേതാക്കൾ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ ഒരുമിച്ച് ചൊവ്വാഴ്‌ച സമരക്കാർക്കൊപ്പം അണിചേർന്നിരുന്നു.
കേന്ദ്ര സഹമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾക്ക് ആദ്യംമുതൽ സമരവേദിയിൽ മികച്ച സ്വീകരണം ലഭിച്ചു. ആശമാർക്ക് നൽകാനുള്ള തുകയിൽ നൂറുകോടി രൂപ കുടിശിക വരുത്തുകയും ആനുകൂല്യം ഒരു പൈസപോലും വർധിപ്പിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ സമരക്കാർ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. വിഷയം നിയമസഭയിൽ അവതരിപ്പിച്ച യുഡിഎഫും കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ നിരവധി ആശമാർ സമരത്തെ പിന്തുണച്ചെങ്കിലും നേതൃത്വത്തിന്റെ ദുഷ്ടലാക്ക് മനസിലാക്കിയതോടെ ഭൂരിഭാഗവും മടങ്ങി. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിൽ പങ്കെടുപ്പിച്ചത്. സമരത്തിന്റെ ആദ്യ നാളുകളിൽ രണ്ടായിരത്തോളം ആശമാർ ജോലിക്ക് ഹാജരായിരുന്നില്ല. ബുധനാഴ്‌ച അത് അഞ്ഞൂറിൽ താഴെയായി. സംസ്ഥാനത്താകെ 26,125 അശമാരുണ്ട്.
0 comments