ബോംബെറിഞ്ഞത് ആർഎസ്എസ് എന്ന് പറയാൻ ഷാഫിക്ക് മടി; വിമർശനം

തിരുവനന്തപുരം: ഡോ. അസ്നയുടെ കാൽനഷ്ടമാകാൻ കാരണക്കാർ ആർഎസ്എസ് ആണെന്ന് പറയാതെ ഷാഫി പറമ്പിൽ എംപി. ആർഎസ്എസ് ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്ന അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്. എന്നാൽ അസ്നയുടെ വിവാഹത്തിന് പങ്കെടുത്ത എംപി 'ബോംബ് രാഷ്ട്രീയത്തിൻ്റെ ഇരയായി വിധിയോട് പൊരുതി' എന്നുമാത്രമാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
'എറിഞ്ഞത് കോൺഗ്രസ് ബി ടീം ആയതോണ്ട് ഒരു കരുതലൊക്കെ ഉണ്ട് ഇക്കാക്ക്', 'ആർഎസ്എസ് ആണ് ബോംബ് എറിഞ്ഞത് എന്ന് പറയാൻ ഷാഫിക്ക് പേടികാണും', 'ഷാഫിക്ക് ബോബ് എറിഞ്ഞത് ആരെന്ന് പറയാൻ ഉള്ള ധൈര്യം ഇല്ലേ'- തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസമാണ് ഡോ. അസ്ന വിവാഹിതയായത്. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനീയറുമായ നിഖിലാണ് വരൻ. 2000 സെപ്തംബർ 27ന് തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ബിജെപി കോൺഗ്രസ് സംഘർഷത്തിന്റെ ഇരയാണ് അസ്ന. ആർഎസ്എസുകാരുടെ ബോംബേറിലാണ് ആറു വയസ്സുകാരി അസ്നയ്ക്കു കാൽ നഷ്ടമായത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു.
അസ്നയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു ഡോക്ടറായി. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുന്നു.
0 comments