820 രൂപയായിരുന്ന ഓഹരിവില കഴിഞ്ഞദിവസം 805 ആയി
എസ്‌ബിഐ ഓഹരി വിൽപ്പന ; ലക്ഷ്യം കോർപറേറ്റ് താൽപ്പര്യം

വേണു കെ ആലത്തൂർ
Published on Jul 16, 2025, 02:51 AM | 1 min read
പാലക്കാട്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരികൾ വിറ്റഴിച്ച് 25,000 കോടി സമാഹരിക്കാനുള്ള നീക്കം കോര്‍പ്പറേറ്റ് താല്‍പ്പര്യം ലക്ഷ്യമിട്ട്. ഇതുവഴി ബാങ്കിനെ വിദേശ കോർപറേറ്റുകളുടെ നിയന്ത്രണത്തിലാക്കാനാണ് ശ്രമമെന്ന് ആശങ്ക. കഴിഞ്ഞ മേയിലാണ് എസ്‌ബിഐയുടെ ഓഹരി വിൽക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്
കേന്ദ്ര സർക്കാരിന് 56.92 ശതമാനം ഓഹരിയാണുള്ളത്. ഓഹരി വിൽപ്പനയിലൂടെ ഇത് 55ൽ താഴെയാകും. വിൽപ്പന തുടർന്നാൽ അത് 50 ശതമാനത്തിൽ താഴെയായി ബാങ്കിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിന് നഷ്ടമാകും. ഓഹരി വിൽപ്പന തുടങ്ങിയതോടെ മൂല്യം ഇടിയാനും തുടങ്ങി. ഒരു ഓഹരിക്ക് 820 രൂപയുണ്ടായിരുന്നത് കഴിഞ്ഞദിവസം 805 ആയി. ചൊവ്വ രാവിലെ 816 ൽ തുടങ്ങിയെങ്കിലും ചാഞ്ചാട്ടം പ്രകടമാണ്. കൂട്ടത്തോടെ എസ്‌ബിഐ ഓഹരി വാങ്ങാൻ ചില വിദേശ കോർപറേറ്റുകൾ രംഗത്തുവന്നതോടെ കൃത്രിമമായി ഓഹരി വില ഇടിക്കുന്നതായും ആക്ഷേപമുണ്ട്.
കേന്ദ്ര സർക്കാരിന് ഏറ്റവും കുറവ് ഓഹരിയുള്ള പൊതുമേഖലാ ബാങ്കാണ് എസ്‌ബിഐ. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നുവെന്ന് വരുത്തിത്തീർക്കുന്നത് ഓഹരികൾ വിറ്റഴിച്ചാണ്. എസ്‌ബിഐക്ക് 22 അനുബന്ധ കമ്പനികളുണ്ട്. എടിഎം പ്രത്യേകം കമ്പനിയാണ്. ബാങ്ക് കെട്ടിടങ്ങളും കാർഡ് വിഭാഗവും വെവ്വേറെ കമ്പനിയാണ്. എസ്‌ബിഐ ലൈഫ്, ജനറൽ ഇൻഷുറൻസ് തുടങ്ങി 22 കമ്പനികളുടെയും ഓഹരി 50 ശതമാനത്തോളം വിറ്റുകഴിഞ്ഞു. അതിലൂടെയുണ്ടായ ലാഭത്തെയാണ് പെരുപ്പിച്ച് കാണിക്കുന്നത്.
50 കോടിയിലേറെ ഇടപാടുകാരുള്ള എസ്‌ബിഐയുടെ നിയന്ത്രണം സ്വകാര്യവൽക്കരണത്തിലൂടെ പടിപടിയായി വിദേശകരങ്ങളിലെത്തുന്നത് സാമൂഹ്യ–- സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിഇഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സജി വർഗീസ് പറഞ്ഞു.









0 comments