ലഹരിയെ പടികടത്തും: വേരറുക്കാൻ കേരളം

തിരുവനന്തപുരം:
മാനവരാശിക്കുതന്നെ ഭീഷണിയായി മാറിയ ലഹരിക്കെതിരെ യുദ്ധം നയിച്ച് കേരളം. ഡി ഹണ്ട്, ക്ലീൻസ്ലേറ്റ് ഓപറേഷനു പുറമേ മയക്കുമരുന്നുമാഫിയയുടെ കണ്ണിയറക്കാൻ സർക്കാർ സർവ്വസന്നാഹമൊരുക്കി. സംസ്ഥാനത്തും അതിർത്തികളിലും പൊലീസ്, എക്‌സൈസ് സംയുക്ത പരിശോധന നടത്തും. ചെക്ക്പോസ്‌റ്റുകൾ, അന്തർ സംസ്ഥാന ബസുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാക്കും.
ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ലഹരിക്കച്ചവടക്കാരെ പിടികൂടാനും സ്ഥിരംകുറ്റവാളികളെ കണ്ടെത്തുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും ഡേറ്റാബേസുകളും പങ്കുവയ്‌ക്കും. ഇതോടെ സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കാനാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസും എക്‌സൈസുമായി ചേർന്നും ഇരുവകുപ്പുകളും പ്രവർത്തിക്കും. സംസ്ഥാനത്തെ പ്രധാന ലഹരികച്ചവട കേന്ദ്രങ്ങളുടെ വിവരങ്ങളും പൊലീസ് തയ്യാറാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധന നടത്തും. മുമ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളും ഒളിത്താവളങ്ങളും റെയ്‌ഡ് ചെയ്യും.
എഡിജിപി മനോജ് എബ്രഹാമിന്റെയും എക്‌സൈസ് കമീഷണർ മഹിപാൽ യാദവിന്റെയും നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഊർജിത നടപടികൾ സംബന്ധിച്ച് തീരുമാനമെടുത്തു.
3 ആഴ്‌ച;
5687 അറസ്‌റ്റ്
മയക്കുമരുന്നിനെതിരായ കേരള പൊലീസിന്റെ ഓപറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് മൂന്ന് ആഴ്‌ചയിക്കിടെ അറസ്‌റ്റിലായത് 5687 പേർ. 5483 കേസ് രജിസ്‌റ്റർ ചെയ്‌തു. ആകെ 3.7 കിലോ എംഡിഎംഎയും 307 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഫെബ്രുവരി 22 മുതലാണ് ഓപറേഷൻ ഡി ഹണ്ട് ആരംഭിച്ചത്. സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തിയ ഓപറേഷൻ ക്ലീൻ സ്ലേറ്റ് പരിശോധനയിൽ 1.9 കോടിയുടെ മയക്കുമരുന്നുകൾ പിടികൂടി.
554 കേസാണ് രജിസ്‌റ്റർ ചെയ്‌തത്. 570 പേർക്കെതിരെ കേസെടുക്കുകയും 555 പേരെ പിടികൂടുകയും ചെയ്‌തു.
ഉമിനീർ
പരിശോധന
ലഹരിയുപയോഗം കണ്ടെത്താൻ ഉമിനീർ പരിശോധിക്കും. ഇതിനായി കിറ്റുകൾ ഉപയോഗിക്കും. ക്യാമ്പസുകളിലെ നിരീക്ഷണം ശക്തിപ്പെടുത്തും. മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും വിവരങ്ങൾ ശേഖരിക്കും.
0 comments