തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം

ശബരിമല: തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. ഞായറാഴ്ച പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30ഓടെയാണ് ശരംകുത്തിയിലെത്തിയത്. വാദ്യമേളങ്ങളോടെയായിരുന്നു സ്വീകരണം. മൂന്ന് പേടകങ്ങളാണ് തിരുവാഭരണ ഘോഷയാത്രയിലുള്ളത്.
6.30ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന മന്ത്രി പി കെ ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഘോഷയാത്ര സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 19ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഈ മകരവിളക്ക് മഹോത്സവത്തിന് സമാപനമാവും. ഒന്നരലക്ഷത്തോളം പേരെയാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് എത്തിയിട്ടുള്ളത്. ക്രമീരണങ്ങളെല്ലാം സർക്കാരും ദേവസ്വംബോർഡും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. മകരവിളക്ക് ദർശനശേഷം മടക്കയാത്രക്കായി പമ്പയിൽ 800 ബസ്സുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്.
0 comments