ആഗോള അയ്യപ്പസംഗമം ശബരിമലയുടെ ഖ്യാതിക്ക് ; വരുമാനം ക്ഷേത്രങ്ങൾക്ക്


മിൽജിത് രവീന്ദ്രൻ
Published on Feb 05, 2025, 02:16 AM | 1 min read
തിരുവനന്തപുരം
ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ സമഭാവനാ സന്ദേശം ലോകത്താകമാനം പ്രചരിപ്പിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും. ഒരു തീർഥാടക സീസൺ കൂടി വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് വിഷുവിനോട് അനുബന്ധിച്ച് അമ്പത് രാജ്യങ്ങളിൽനിന്നുള്ള അയ്യപ്പ ഭക്തർ സമ്മേളിക്കുന്നത്. മലേഷ്യ, സിംഗപുർ, ഓസ്‌ട്രേലിയ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർ പതിവായി ശബരിമലയിലെത്താറുണ്ട്. ഈ തീർഥാടന കാലത്തുമാത്രം അമ്പതിനായിരത്തിലേറെ പേർ കൊച്ചി വിമാനത്താവളം വഴിമാത്രം എത്തി. എന്നാൽ, ശബരിമല കൂടുതൽ ഉന്നതിയിലെത്തുന്നത് സംഘപരിവാറിനെ വിറളിപിടിപ്പിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ആഗോള അയ്യപ്പസംഗമത്തെയും വരുമാന വർധനവിനേയും പറ്റിയുള്ള കുപ്രചരണങ്ങൾ. ശബരിമല വരുമാനം സർക്കാർ ഖജനാവിലേക്ക് പോകുന്നുവെന്ന കള്ളപ്രചാരണം മുൻപ് ജനം ചവറ്റുകുട്ടയിലിട്ടതാണ്. ശബരിമലയിൽ ഇക്കുറി 440 കോടി രൂപയുടെ റെക്കൊഡ് വരുമാനമാണ് ഉണ്ടായത്. ഈ തുക തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വരുമാനം കുറഞ്ഞ 1252 ക്ഷേത്രങ്ങൾക്കാണ് നേട്ടമാവുക.
ദേവസ്വം ബോർഡിന്റെ കഴിഞ്ഞ ബജറ്റിൽ 1375 കോടി വരുമാനത്തിൽ 893 കോടിയും ശമ്പളത്തിനും പെൻഷനും ആനുകൂല്യങ്ങൾക്കുമാണ് നീക്കിവച്ചത്. ദേവസ്വം വരുമാനത്തിലെ ഒരുരൂപപോലും സർക്കാർ ഖജനാവിലേക്ക് പോകുന്നില്ല.
കോടിക്കണക്കിനു രൂപ സർക്കാർ ക്ഷേത്രങ്ങൾക്കായി ചെലവിടുന്നുമുണ്ട്. കോവിഡ് കാലത്ത് വരുമാനം നിലച്ചപ്പോൾ ക്ഷേത്രങ്ങൾക്ക് നൽകിയത് 468 കോടി രൂപയാണ്. ശബരിമല മാസ്‌റ്റർ പ്ലാൻ പ്രകാരം 1033.62 കോടി രൂപയുടെ ലേഔട്ട് പ്ലാനിനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരവും നൽകി.
0 comments