കെഎസ്ആർടിസിയിലെ നിരക്ക് വർധന: സാധാരണക്കാരായ വിദ്യാർഥികളോടുള്ള നീതികേട്; ശക്തമായ പ്രക്ഷോഭമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികളുടെ സൗജന്യ യാത്രയ്ക്കുള്ള പാസ് പുതുക്കാനുള്ള നിരക്ക് വർധിപ്പിച്ച നടപടി യുഡിഎഫ് സർക്കാർ പിൻവലിക്കണമെന്ന് എസ്എഫ്ഐ. പാസ് പുതുക്കാനുള്ള ഓൺലൈൻ നിരക്ക് 10 രൂപയിൽ നിന്നും ഒറ്റയടിക്ക് 110 രൂപയാക്കിയാണ് ഉയർത്തിയത്. ഇത് വിദ്യാർഥികളോടുള്ള വഞ്ചനയാണെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷം വരെയും 10 രൂപക്ക് വിദ്യാർഥികൾക്ക് പാസ് ലഭിച്ചിരുന്നു. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ചെറിയ തുക നൽകിക്കൊണ്ട് വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന യാത്ര പാസാണ് നിലവിൽ പതിനൊന്നിരട്ടി ചാർജ് വർധിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളോടുള്ള നീതികേടാണ്.
ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികളാണ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത്. എന്നാൽ വിദ്യാർത്ഥി പാസ്സിനുള്ള ചാർജ് കുത്തനെ വർധിപ്പിച്ചത് അവരുടെ അവകാശത്തെ റദ്ദ് ചെയ്യുന്ന നടപടിയാണ്. വഞ്ചനപരമായ ഈ തീരുമാനത്തിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം ഉയർത്തും.
വിദ്യാർഥി പാസ് പുതുക്കാനുള്ള ഓൺലൈൻ നിരക്ക് കുത്തനെ ഉയർത്തിയ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തിൽ പ്രതിഷേധം തീർക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.








0 comments