ഇന്ന് താപനില ഉയരും
വേനൽമഴയിൽ 18 ശതമാനത്തിന്റെ വർധന ; നാലു ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കുറവ്

ആലപ്പുഴ
സംസ്ഥാനത്ത് ഇതുവരെ 228.4 മില്ലീമീറ്റർ വേനൽമഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മാർച്ച് ഒന്നുമുതൽ മെയ് ഒമ്പതു രാവിലെ എട്ടുവരെയുള്ള മഴയുടെ കണക്കിൽ 18 (35.1 മില്ലീമീറ്റർ) ശതമാനത്തിന്റെ വർധനയുണ്ട്.
ദീർഘകാല ശരാശരിയുടെ അടിസ്ഥാനത്തിൽ ഈ കാലയളവിൽ 193.3 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഏപ്രിൽ അവസാന ആഴ്‌ച വരെ 41 ശതമാനത്തിന്റെ വർധനയുണ്ടായി. പിന്നീട് മഴകുറഞ്ഞു. വേനൽമഴ കണക്കാക്കുന്ന മാർച്ച് ഒന്നുമുതൽ മെയ് 31 വരെ കഴിഞ്ഞവർഷം ലഭിച്ചത് 500.4 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ (359.1) 39 ശതമാനം കൂടുതലായിരുന്നു. ലക്ഷദ്വീപിലും 15 ശതമാനത്തിന്റെ വർധനയുണ്ട്. 74.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 85.8 മില്ലീമീറ്റർ മഴ ലഭിച്ചു.
നാലു ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കുറവ് രേഖപ്പെടുത്തി. പതിമൂന്നോടെ വിവിധയിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് താപനില ഉയരും
ശനിയാഴ്‌ച കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
0 comments