Deshabhimani

സ്‌കൂളുകളിലെ പോക്‌സോ കേസുകളിൽ കർശന നടപടിക്ക് നിർദേശം- വിദ്യാഭ്യാസ മന്ത്രി

v sivankutty
വെബ് ഡെസ്ക്

Published on May 22, 2025, 03:50 PM | 1 min read

തിരുവനന്തപുരം: പോക്‌സോ കേസുകളിൽ ഉടൻ നടപടിയെടുക്കാൻ നിർദേശം നൽകിയെന്നും കുറ്റാരോപിതരായ അധ്യാപക- അനധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി.

സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളിൽ ഇരയായവരെ സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായിട്ടുണ്ട്. സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിച്ചു വരികയാണ്.


വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ 77 പോക്സോ കേസുകളാണുള്ളത്. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. ഈ കേസുകളിൽ വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. ഒരാളെ സർവീസിൽനിന്ന് നീക്കം ചെയ്യുകയും ഒമ്പതു പേരെ സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചുവരികയാണ്.


വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്‌സോ പ്രകാരം 3 കേസുകൾ രജിസ്റ്റർ ചെയ്ത് നടപടി തുടർന്ന് വരുന്നു. മൂന്ന് ജീവനക്കാരിൽ രണ്ടു പേർ അധ്യാപകരും ഒരാൾ ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റുമാണ്. ഈ മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.


ഹയർ സെക്കൻഡറി വിഭാഗം

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും 14 അധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് ഏഴു അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. 2024-25 അക്കാദമിക് വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയിൽ നിന്ന് രണ്ട് അധ്യാപകരുമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home