വീട്ടമ്മമാർക്കുള്ള പെൻഷൻ നടപ്പാക്കും: ടി പി രാമകൃഷ്ണൻ

കാഞ്ഞങ്ങാട് : എൽഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. വീട്ടമ്മമാരുടെ ജോലിസമയം നിർണയിക്കാൻ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും വീട്ടിനകത്ത് എത്രയോ മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ മറ്റ് പെൻഷനൊന്നും ലഭിക്കാത്തവർക്ക് പെൻഷൻ നൽകുമെന്നത് എൽഡിഎഫിന്റെ ചരിത്രപരമായ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് കാർഷിക കോളേജിൽ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി പി രാമകൃഷ്ണൻ.
മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിനുള്ള സാഹചര്യം കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. 62 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്നും അധികവരുമാനം കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കിയത്. എല്ലാ പ്രതിസന്ധിയും മറികടന്ന് പെൻഷൻ അതത് മാസം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. പെൻഷൻ തുകകൊണ്ട് ജീവിതം ക്രമപ്പെടുത്തുന്നവർക്ക് ഒരു പ്രതിസന്ധിയുടെ പേരിലും അതില്ലാതാവരുത്. കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനൊപ്പമാണ് ഇവിടുത്തെ ബിജെപിയും യുഡിഎഫുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
0 comments