ആദരാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങൾ
ഭാവഗായകന് ഇന്ന് വിട നൽകും ; സംസ്‌കാരം പകൽ 3.30ന് പാലിയത്തെ തറവാട്ടുവളപ്പിൽ
തൃശൂർ
‘‘ഒന്നിനി ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണർത്തരുതേ...’’ ഭാവഗായകന്റെ അനശ്വര ഗാനങ്ങൾ പതിഞ്ഞ ശബ്‌ദത്തിൽ റീജണൽ തിയറ്ററിൽ അലയടിച്ചു. ഒരു ജനതയാകെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഗാനങ്ങൾക്ക് നടുവിൽ ഇതളൂർന്ന് വീണ പനിനീർദലമായി അദ്ദേഹം കിടന്നു.
പ്രിയഗായകനെ അവസാനമായി കാണാൻ ആരാധകർ ഒഴുകിയെത്തി.
വ്യാഴാഴ്‌ച രാത്രി അന്തരിച്ച ഗായകൻ പി ജയചന്ദ്രന് മലയാളക്കര ശനിയാഴ്‌ച വിട നൽകും. രാവിലെ എട്ടിന് ജന്മനാടായ ചേന്ദമംഗലത്തേക്ക് കൊണ്ടുപോകും. രാവിലെ 8.30ന് ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനുവയ്‌ക്കും. പകൽ 3.30ന് പാലിയത്തെ തറവാട്ടുവളപ്പിൽ സംസ്‌കരിക്കും.
അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളി രാവിലെ എട്ടോടെ പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. പത്തര മുതൽ പകൽ ഒന്നുവരെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആർ ബിന്ദുവും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും പുഷ്പചക്രം അർപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, ശ്രീകുമാരൻ തമ്പി, നടൻ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, പ്രിയനന്ദനൻ, ഔസേപ്പച്ചൻ, വിദ്യാധരൻ, ഷിബു ചക്രവർത്തി, ബാലചന്ദ്ര മേനോൻ, മനോജ് കെ ജയൻ, എം ജി ശ്രീകുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്‌ജലിയർപ്പിച്ചു. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിലും ആയിരങ്ങളെത്തി. മകൻ ദിനനാഥ്, സഹോദരൻ കൃഷ്‌ണകുമാർ എന്നിവർ അരികിലുണ്ടായിരുന്നു.
സാംസ്‌കാരിക നഗരി വിടചൊല്ലി
മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രന് നാടിന്റെ ആദരാഞ്‌ജലി. അദ്ദേഹത്തെ അവസാനമായി കാണാൻ നൂറുകണക്കിനാളുകൾ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും എത്തി. സാംസ്‌കാരിക, രാഷ്‌ട്രീയ പ്രമുഖർ, കലാകാരന്മാർ, ഗാനാസ്വാദകർ തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു. എംഎൽഎമാരായ രമേശ് ചെന്നിത്തല, എ സി മൊയ്തീൻ, പി ബാലചന്ദ്രൻ, മുരളി പെരുനെല്ലി, മേയർ എം കെ വർഗീസ്, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി കെ ശ്രീകണ്ഠൻ എംപി, എൽഡിഎഫ് കൺവീനർ കെ വി അബ്ദുൾ ഖാദർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുവേണ്ടി സി ആർ വത്സൻ എന്നിവർ ആദരാഞ്‌ജലി അർപ്പിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ്‌കുമാർ, കേരള ഫോക്‌ലോർ അക്കാദമിക്കുവേണ്ടി പെരിങ്ങോട് ചന്ദ്രൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു.
മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ മെത്രോപോലീത്ത, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, കെ കെ അനീഷ് കുമാർ, കെടിഡിസി ചെയർമാൻ പി കെ ശശി, ടോഡി ബോർഡ് ചെയർമാൻ യു പി ജോസഫ്, കലക്ടർ അർജുൻ പാണ്ഡ്യൻ, പൊലീസ് കമീഷണർ ആർ ഇളങ്കോ, വി എം സുധീരൻ, ടി ജി രവി, ജയരാജ് വാര്യർ, ലിഷോയ്, പെരുവനം കുട്ടൻ മാരാർ, റഫീഖ് അഹമ്മദ്, ബിജു മേനോൻ, മൃദുല വാര്യർ, പി വി ചന്ദ്രൻ, കല്ലറ ഗോപൻ, അനൂപ് ശങ്കർ, എന്നിവർ ആദരാഞ്‌ജലി അർപ്പിച്ചു.
ഇരിങ്ങാലക്കുടയിൽ ഇന്ന് പൊതുദർശനം
പി ജയചന്ദ്രന്റെ മൃ തദേഹം ശനിയാഴ്‌ച രാവിലെ 8.30ന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്‌ക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
0 comments