ലേബർ കോടതിയുടെ വിധി നടപ്പാക്കണം: സിഐടിയു

തിരുവനന്തപുരം
ലേബർ കോടതിവിധി നടപ്പാക്കാൻ മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് തയ്യാറാകണമെന്ന് സിഐടിയു സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കോടതിവിധി മാനിച്ച് തൊഴിലാളി യൂണിയനെ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷ.
തൊഴിലാളി യൂണിയൻ രൂപീകരിച്ചതിന് പ്രതികാര നടപടിയുമായി 164 പേരെയാണ് 2019ൽ പിരിച്ചുവിട്ടത്. 43 ശാഖകൾ അടച്ചുപൂട്ടി. തിരിച്ചെടുക്കാനാവശ്യപ്പെട്ട് 83 ദിവസം നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ സമരം നടത്തി. സമരക്കാരെ തല്ലിയൊതുക്കാനും കള്ളക്കേസെടുപ്പിക്കാനും ശ്രമിച്ചു. സർക്കാർ തലത്തിൽ ചർച്ചകൾക്കും തയ്യാറായില്ല.
എന്നാൽ, വൻജനപിന്തുണ സമരത്തിന് ലഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യക്ഷസമരം മാറ്റേണ്ടിവന്നു. നീണ്ടകാലത്തെ കോടതി നടപടികൾക്കുശേഷം ഈ ജനുവരി 13നാണ് എറണാകുളം ലേബർ ട്രൈബ്യൂണൽ നിർണായകവിധി ഇറക്കിയത്. 164പേരെയും മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനാണ് കോടതിവിധി. സമരം ഉപേക്ഷിച്ച് സ്വയം പിരിഞ്ഞുപോയ 73 പേരൊഴികെയുള്ളവരെ തിരിച്ചെടുക്കണം.
2016ലാണ് മുത്തൂറ്റ് ഫിനാൻസ് ഉൾപ്പെടെ മുത്തൂറ്റ് ഫിൻകോർപ്പ്, മിനി മുത്തൂറ്റ്, മണപ്പുറം ഫിനാൻസ്, മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിൻ സെർവ് എന്നിവിടങ്ങളിലെ യൂണിയൻ അംഗങ്ങളെചേർത്ത് നോൺ ബാങ്കിങ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) രൂപീകരിച്ചത്.
26,000ത്തോളം മുത്തൂറ്റ് ജീവനക്കാർക്ക് 20 ശതമാനം ബോണസ് നൽകാൻ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ മറ്റൊരു വിധി നേടാനും സിഐടിയു ഇടപെടലിന് കഴിഞ്ഞു. സമരത്തിലുറച്ചുനിന്ന തൊഴിലാളികളെസംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി എളമരം കരീം എന്നിവർ അഭിവാദ്യം ചെയ്തു.
Related News

0 comments