രാജ്ഭവനെ ആർഎസ്എസ് റൂട്ട് മാർച്ചിനുള്ള വേദിയാക്കരുത്: മന്ത്രി റിയാസ്

തിരുവനന്തപുരം: രാജ്ഭവനിൽ വർഗീയ അജണ്ട നടപ്പാക്കി ആർഎസ്എസ് റൂട്ട് മാർച്ച് നടത്താനുള്ള വേദിയാക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആർഎസ്എസിന്റെ കാവി കൊടിയും ബ്രിട്ടീഷ് ഇന്ത്യയെ സ്മരിക്കുന്ന ആർഎസ്എസിന്റെ ഭൂപടവും അംഗീകരിക്കേണ്ട ബാധ്യത ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോ മന്ത്രിമാർക്കോ ഇല്ലെന്നും ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത റിപബ്ലിക്കാണെന്ന് മറന്നു പോകരുതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
'ഭരണഘടനയുടെ പ്രകാശത്തിലാണ് രാജ്ഭവൻ പ്രവർത്തിക്കുന്നത്. രാജ്ഭവൻ വെറുമൊരു വാസസ്ഥലമല്ല, ഉത്തരവാദിത്വത്തിന്റെ ഇരിപ്പിടമാണ്. രാജ്ഭവന് ഭരണഘടനാപരമായ മഹത്വമുണ്ട്. അവിടെ വർഗീയ അജണ്ട നടപ്പാക്കി ആർഎസ്എസ് റൂട്ട് മാർച്ച് നടത്താനുള്ള വേദിയാക്കരുത്. ആർഎസ്എസിന്റെ കാവി കൊടിയും ബ്രിട്ടീഷ് ഇന്ത്യയെ സ്മരിക്കുന്ന ആർഎസ്എസിന്റെ ഭൂപടവും അംഗീകരിക്കേണ്ട ബാധ്യത ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോ മന്ത്രിമാർക്കോ ഇല്ല. ഔദ്യോഗിക പരിപാടികൾക്ക് ആർഎസ്എസ് ചിഹ്നങ്ങളുപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്. പ്രോട്ടോക്കോളിന്റെ പേരുപറഞ്ഞ് ഭരണഘടനാ ലംഘനത്തെ ന്യായീകരിക്കുന്നവർ ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത റിപബ്ലിക്കാണെന്ന് മറന്നു പോകരുത്'- മന്ത്രി റിയാസ് കുറിച്ചു.
ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയുടെ വേദിയിൽ വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടിയിൽ ഈ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിൽ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവൻ നടത്തുന്ന പരിപാടികളിൽ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവൻ ലംഘിച്ചിരിക്കുന്നത്.
രാജ്‌ഭവനെ ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്ന സ്ഥലമാക്കി മാറ്റാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാന ഭരണകേന്ദ്രമാണ് രാജ്‌ഭവൻ. അതുമായി ബന്ധപ്പെട്ട നടപടികൾ, വസ്‌തുക്കൾ, ചിഹ്നങ്ങൾ എല്ലാം പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്നതാകണം. രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാകേണ്ട ഒന്നല്ല രാജ്‌ഭവൻ. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഒന്നല്ല ‘ഭാരതാംബ’യുടെ ചിത്രീകരണം. ഭരണഘടന നിർദേശിക്കാത്ത ഒന്നിനെയും അംഗീകരിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
0 comments