മകരജ്യോതി ദർശനം: ഭരണകൂടം പൂർണ സജ്ജമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: മകരജ്യോതി ദർശനത്തിനായി ഇടുക്കി ജില്ല പൂർണ സജ്ജമായതായി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. എട്ട് ഡി വൈ എസ് പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വാഹനഅപകടം, ഗതാഗത തടസ്സം എന്നിവ ഉണ്ടാകാതെ നോക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതൽ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.
മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പൊലീസിൻ്റെ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുമിളി, പീരുമേട്, വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം - പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
കുമളി വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീർത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും. ഗവി റൂട്ടിൽ മകരജ്യോതി കാണുന്നതിനായി വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് തടയാൻ പോലീസും വനം വകുപ്പും സംയുക്ത പരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
ഗതാഗത തടസവും അപകടത്തിനു കാരണമാകുന്ന രീതിയിലുള്ള അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പീരുമേട് തഹസിൽദാർ, ദേശീയപാത അധികൃതർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം മൈൽ മുതൽ പുല്ലുമേട് വരെയുള്ള 10 കി.മീ ദൂരത്തിൽ ഓരോ ഭാഗത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ പോലീസ് സേനാംഗങ്ങളെ ഉൾപ്പെടുത്തും കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. മകരവിളക്ക് ഡ്യൂട്ടിയ്ക്കെത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി.
കാനന പാതയിൽ ഓരോ കിലോമീറ്ററിനുള്ളിലും ഡ്യൂട്ടിക്കായി ഉദ്യോസ്ഥരെ നിയമിച്ചു. കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തി. കാനന പാതയിൽ റോഡ് തുറന്ന് കൊടുക്കാനും വിളക്ക് കഴിഞ്ഞ് അടയ്ക്കാനും ആർ ആർ ടി സംഘത്തെ നിയോഗിച്ചു. കാനന പാതയിൽ കാട് വെട്ടത്തെളിച്ച് ഗതാഗത യോഗ്യമാക്കി. ഫയർ ബെൽറ്റുകൾ നിർമ്മിച്ചു. ഓരോ കിലോ മീറ്ററിലും വനം വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായും കുടിവെള്ള സൗകര്യം ക്രമീകരിച്ചിട്ടുള്ളതായും തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതാണെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പെരിയാർ വെസ്റ്റ് എസ് സന്ദീപ് അറിയിച്ചു. തീർത്ഥാടനത്തിന്റെ ഭാഗമായി വരുന്ന് 8 പോയിന്റുകളിലും കുടിവെള്ളം ഫയർ ഫോഴ്‌സ്, ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി.കൂടാതെ നാലാം മൈൽ മുതൽ ഉപ്പ്പാറ വരെ വെളിച്ച വിതാനവും ക്രമീകരിച്ചിട്ടുണ്ട്.
സത്രം ഭാഗത്ത് സീറോ പോയന്റ്, പുല്ലുമേട് എന്നിവിടങ്ങളിൽ ആവശ്യത്തിന് ഇക്കോ ഗാർഡിന്റെ സേവനം ഉറപ്പാക്കും.സത്രം, കോഴിക്കാനം എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് പരിശോധന കർശനമാക്കും. റാപിഡ് റെസ്പോൺസ് ടീം, വന്യമൃഗ രക്ഷാസംഘം ,കാനന പാതയിലെ ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള സംഘം എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. തെരുവുവിളക്കുകൾ, കുടിവെള്ള സൗകര്യം, ശുചിമുറി സൗകര്യം എന്നിവ ക്രമീകരിച്ചു. വളഞ്ഞങ്ങാനം, കുട്ടിക്കാനം എന്നിവിടങ്ങളിൽ അധിക ശുചിമുറികൾ സ്ഥാപിച്ചു. കുമളിയിലും വണ്ടിപ്പെരിയാറിലും കൺട്രോൾ റൂം തുറന്നു. അപകടമേഖലയിൽ ദിശാ സൂചനാ ബോർഡുകൾ, ഉറപ്പുള്ള ക്രാഷ് ഗാർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ അഞ്ച് പോയിന്റുകളിൽ ഫയർഫോഴ്‌സ് യൂണിറ്റ് സജ്ജമാണ്. പുല്ലുമേട് സീതക്കുളം എന്നിവിടങ്ങളിൽ രണ്ട് യൂണിറ്റ് സഫാരി ഫയർ യൂണിറ്റിന്റെ ലഭ്യതയും ഉറപ്പാക്കി. ബിഎസ്എൻഎൽ പുല്ലുമേട്ടിൽ താൽക്കാലിക മൊബൈൽ ടവർ നിർമ്മിച്ച് മൊബൈൽ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടിൽ രാവിലെ 6 മുതൽ വെകിട്ട് 4 വരെ 50 ബസ്സുകൾ കെഎസ്ആർടിസി തീർത്ഥാടകർക്കായി സർവ്വീസ് നടത്തും. 10 ബസ്സുകൾ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് ഉപയോഗിക്കാൻ ക്രമീകരിച്ചിട്ടുണ്ട്. ബസ്സുകൾ മുഴുവൻ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചാണ് സർവ്വിസ് നടത്തുന്നത്.
പുല്ലുമേട്ടിലെ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് . കുമളി, വണ്ടിപ്പെരിയാർ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. പുല്ലുമേട് കാനന പാതയിലും വിഷപാമ്പുകൾ മൂലം അപകടം ഉണ്ടായാൽ, നേരിടുന്നതിനായി പീരുമേട് താലുക്ക് ആശുപത്രി, സി.എച്ച്.സി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആവശ്യത്തിന് ആന്റിവെനം ഉറപ്പവരുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് കികിലോമീറ്റർ ഇടവിട്ട് ആംബുലൻസ് സേവനവുംഉറപ്പാക്കിയിട്ടുണ്ട്. പാഞ്ചാലിമേട്, സത്രം, വള്ളക്കടവ് ഭാഗങ്ങളിൽ കടകളിൽ പരിശോധനയും ലഹരിമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനയും പട്രോളിംഗും ശക്തമാക്കി. കൺട്രോൾ റൂമും സജ്ജമാണ്.
പുല്ലുമേട് കാനന പാതയിൽ ഒരു കിമീ ഇടവിട്ട് അഞ്ഞൂറ് മുതൽ 1000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കുകളിൽ കുടിവെള്ളം സംഭരിച്ച് തീർത്ഥാടകർക്ക് ജല അതോറിറ്റി വിതരണം ചെയ്യും. പാഞ്ചാലിമേടും പരുന്തുംപാറയിലും കുടിവെള്ള ലഭൃത ഉറപ്പ് വരുത്തും. പാഞ്ചാലിമേട്ടിൽ കഴിഞ്ഞ വർഷം നാലായിരത്തോളം തീർത്ഥാടകർ എത്തിയതായാണ് ഡി ടി പി സി യുടെ കണക്ക്. ഇവിടെ ബാരി ക്കേഡുകളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കി കഴിഞ്ഞു. ഡിടിപിസിയൂടെ ഉടമസ്ഥതയിലുള്ള ശുചിമുറികൾ തുറന്ന് നൽകിയിട്ടുണ്ട് .
കുമളി, സത്രം, വണ്ടിപ്പെരിയാർ,. പാമ്പനാർ എന്നീ സ്ഥലങ്ങളിലെ എല്ലാ കടകളിലും വില വിവര പട്ടിക വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സംയുക്ത സ്‌ക്വാഡ് പരിശോധനനടത്തിവരുന്നു. റേഷൻ കടകളിൽ 10 രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
0 comments