യുദ്ധം ഇല്ലാതായതുകൊണ്ടുമാത്രം സമാധാനമുണ്ടാകില്ല: എം എ ബേബി

വൈക്കം:
സമാധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യുദ്ധമില്ലായ്‌മ മാത്രമല്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. യുദ്ധം ഉണ്ടാകാതിരിക്കുക എന്നത് ആവശ്യമാണ്. എന്നാൽ അതുകൊണ്ടുമാത്രം സമാധാനമുണ്ടായി എന്ന് പറയാനാകില്ല. കോടിക്കണക്കിന് ആൾക്കാർ പട്ടിണികിടക്കുന്ന ഒരുസമൂഹം സമാധാനപൂർണമാകില്ല. പട്ടിണിയില്ലാത്ത സമൂഹമാണ് സമാധാനപൂർണമാകുന്നത്. ഐപ്‌സോ സംസ്ഥാന കൺവൻഷനും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.
അയിത്തത്തിനെതിരായ സത്യഗ്രഹ സമരത്തിലൂടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട നാടാണ് വൈക്കം. സഹനസമരം ഗാന്ധിജി ആദ്യം പരീക്ഷിച്ച ഇടങ്ങളിലൊന്നായിരുന്നു വൈക്കം.
ഹിന്ദുത്വത്തിന്റെ പേരിൽ നടക്കുന്ന അനാചാരത്തെ തിരുത്തേണ്ടത് ആ വിശ്വാസപ്രമാണങ്ങൾക്കുള്ളിൽ നിൽക്കുന്നവരാകണം എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്. ജാതിസംബന്ധിയായ ഗാന്ധിജിയുടെ ചില നിലപാടുകളെ ശ്രീനാരായണഗുരു തിരുത്തിയിട്ടുണ്ട്. ടാഗോറും ഗാന്ധിജിയുമായി അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. എതിർക്കുന്നവരുടെ അഭിപ്രായങ്ങളും പരിഗണിക്കുന്ന ജനാധിപത്യവാദിയായിരുന്നു ഗാന്ധിജി.
ഇന്ത്യയിലെ ഏറ്റവും വലിയ സമരപരീക്ഷണങ്ങളിലൊന്നായിരുന്നു വൈക്കം സത്യഗ്രഹം. വിഷലിപ്‌തമായ മനുവാദശക്തികൾ ഇന്നും സമൂഹത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനെതിരെ ഐക്യനിര വളർത്തിയെടുക്കണം. അതാണ് നമ്മുടെ വർത്തമാനകാല കടമയും വൈക്കം സത്യഗ്രഹത്തിന്റെ സമകാലിക പ്രസക്തിയും.
ജനങ്ങളെ ഭിന്നിപ്പിച്ച് വംശീയ കൂട്ടക്കൊലയിലേക്ക് തള്ളിവിടുന്ന ഭീകരവാദ സംഘടനയാണ് ആർഎസ്‌എസ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇവർ. ആർഎസ്‌എസ് മാതൃകയിൽ സംഘടിക്കണമെന്ന് ചില ന്യൂനപക്ഷങ്ങൾ പറയുന്നത് ആർഎസ്‌എസിന്റെ പ്രവൃത്തിയെ ന്യായീകരിക്കലാകും. അത്തരമൊരു അപകടത്തിലേക്ക് നമ്മൾ നീങ്ങിക്കൂടാ.
സ്വന്തം ജീവനും കുടുംബത്തിന്റെ ജീവനും ഏതുനിമിഷവും ചിതറിപ്പോകുമെന്ന ഭീതിയിലാണ് ഗാസയിലും വെസ്‌റ്റ് ബാങ്കിലുമുള്ളവർ കഴിയുന്നത്. ട്രംപും നെതന്യാഹുവും അവരെ പിന്തുണയ്‌ക്കുന്നവരും ലോകത്തിന് ഭീഷണിയുയർത്തുന്നെന്നും എം എ ബേബി പറഞ്ഞു.
0 comments