ഭരണഘടന അട്ടിമറിക്കൽ ; ആർഎസ്‌എസ് നീക്കം ചെറുക്കണം
സിപിഐ എമ്മിൽ പ്രശ്‌നമെന്ന് വരുത്താൻ വ്യാജവാർത്ത : എം വി ഗോവിന്ദൻ

തിരുവനന്തപുരം
പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കങ്ങളുൾപ്പെടെ കോൺഗ്രസിലെ വിവിധ പ്രശ്നങ്ങൾക്ക് സമാനമായവ സിപിഐ എമ്മിലും ഉണ്ടെന്ന് സ്ഥാപിക്കാൻ ചില മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ടു തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ മനപ്പൂർവമാണ് ഈ പ്രചാരവേലയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘പാർട്ടി സെക്രട്ടറിയെ സംസ്ഥാന കമ്മിറ്റി ഒന്നടങ്കം വിമർശിച്ചു, പിണറായി വിജയൻ ശാസിച്ചു തുടങ്ങിയ വ്യാജവാർത്തകളാണ് മാതൃഭൂമി, മനോരമ പത്രങ്ങൾ കൊടുത്തത്. തനിക്കെതിരെ ഒരു പരാമർശവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സത്യവിരുദ്ധമായ ഇത്തരം വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ വ്യക്തിപരമായി ആക്രമിച്ചു. വായനയും അറിവുമുള്ളത് ചിലരുടെ എതിർപ്പിന് കാരണമായി. വായനയും പഠനവും കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും കോൺഗ്രസ് നേതാക്കളും അവർക്കൊപ്പം നിൽക്കുന്ന ചില പ്രൊഫസർമാരും ബുദ്ധിജീവികളും ചോദിച്ചു. ഏതുതരത്തിലുള്ള സമൂഹമാണ് ഇവർ മുന്നിൽ കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്’’– അദ്ദേഹം പറഞ്ഞു.
ഭരണഘടന അട്ടിമറിക്കൽ ; ആർഎസ്‌എസ് നീക്കം ചെറുക്കണം
ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ മതിരപേക്ഷതയും സോഷ്യലിസവും ആമുഖത്തിൽനിന്ന് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ വാദം മതരാഷ്‌ട്രവാദ സിദ്ധാന്തം അടിച്ചേൽപ്പിക്കാനാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സ്വാതന്ത്ര്യവും സമത്വവും മതനിരപേക്ഷതയും പറ്റില്ല എന്ന ആർഎസ്‌എസ് നിലപാടുകളെ ശക്തിയായി എതിർത്തുതോൽപ്പിക്കണം.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്ന് കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സോഷ്യലിസവും മതനിരപേക്ഷതയും അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന വാദം തെറ്റാണ്.
സമത്വവും മതനിരപേക്ഷതയും ഭരണഘടനയിൽ ഉൾച്ചേർന്നിട്ടുള്ളതാണ്. മൗലികാവകാശത്തിലുൾപ്പെട്ടതാണ് അവ. ഇവ ആമുഖത്തിൽചേർക്കുക മാത്രമാണ് അടിയന്തരാവസ്ഥയിൽ ഉണ്ടായത്. മൗലികമായ ഒരു മാറ്റവും അന്ന് വരുത്തിയിട്ടില്ല. മാറ്റം അനുവദിക്കില്ലെന്ന വാദം നേരത്തേയും ആർഎസ്‌എസ് എടുത്തിട്ടുള്ളതാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.










0 comments