തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‌പക്ഷമായല്ല പ്രവർത്തിക്കുന്നത്
print edition ബിഹാറിൽ ജനഹിതം അട്ടിമറിക്കാൻ ഗൂഢനീക്കം : എം എ ബേബി

തൃശൂർ
ബിഹാറിൽ ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൽ തെരഞ്ഞെടുപ്പുകമീഷനും പങ്കാളിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. കേന്ദ്രസർക്കാരിന്റെയും ബിഹാറിലെ എൻഡിഎ സർക്കാരിന്റെയും നയങ്ങൾക്കും ബിജെപിയുടെ വോട്ടുകൊള്ളയ്‌ക്കുമെതിരെ ശക്തമായ വികാരമുണ്ട്. എന്നാൽ, കുത്സിത നീക്കങ്ങളിലൂടെ ജനവികാരം അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും എം എ ബേബി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പുകമീഷൻ നിഷ്‌പക്ഷമായല്ല പ്രവർത്തിക്കുന്നത്. ഭരണഘടനാസ്ഥാപനങ്ങൾ കേന്ദ്ര ഭരണകക്ഷിയുടെ വകുപ്പുകളായി മാറി. ഹരിയാനയിലെ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. എല്ലാം നിഷേധിച്ച് ഒഴുക്കൻമട്ടിലുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയത്. ഉന്നയിച്ച ഓരോ വിഷയങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ കമീഷൻ തയ്യാറാകണം.
ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തിരക്കിട്ടുനടത്തിയ എസ്‌ഐആർ പരിഷ്‌കരണം സംശയാസ്‌പദമാണ്. സംരംഭകർക്ക് സഹായമെന്നപേരിൽ ബിഹാറിൽ സ്‌ത്രീകൾക്ക് 10,000 രൂപ വീതം നൽകിയത് കൈക്കൂലിയാണ്. ഇതിലൊന്നും തെരഞ്ഞെടുപ്പുകമീഷൻ നടപടി സ്വീകരിക്കുന്നില്ല. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് വിജയംകൊണ്ട് പരിഹരിക്കാവുന്ന വിഷയങ്ങളല്ല നിലനിൽക്കുന്നത്. ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഇന്ത്യാ ബ്ലോക്ക് ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും ബേബി പറഞ്ഞു.









0 comments