ലോക്കോ പൈലറ്റുമാരെ ‘ലോക്കാക്കി’ ; ഒരാവശ്യവും പരിഗണിക്കാതെ ഉന്നതാധികാര സമിതി


സുനീഷ് ജോ
Published on Apr 24, 2025, 03:20 AM | 1 min read
തിരുവനന്തപുരം : ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ ഒന്നുപോലും പരിഗണിക്കാതെ റെയിൽവേ മന്ത്രാലയം നിയമിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോർട്ട്. ജോലി സമയം എട്ടുമണിക്കൂറാക്കുക, ആഴ്‌ചയിലെ വിശ്രമം 46 മണിക്കൂറാക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടി രണ്ടാക്കി ചുരുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇവ ഉന്നയിച്ച് കഴിഞ്ഞവർഷം ജൂണിൽ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമിതി രൂപീകരിച്ചത്. ഹെഡ് ക്വാർട്ടേഴ്‌സിന് പുറത്തെ വിശ്രമം, ഹെഡ്‌ക്വാർട്ടേഴ്‌സിലെ വിശ്രമം, ജോലി സമയം എന്നിവയാണ് പഠിച്ചത്. റെയിൽവേ ബോർഡിലെ അഡീഷണൽ അംഗങ്ങളായ വി പി സിങ്, കെ ആർ കെ റെഡ്ഡി, പ്രമിള എച്ച് ഭാർഗവ എന്നിവരായിരുന്നു അംഗങ്ങൾ.
തേസമയം തുടർച്ചയായി നാല് രാത്രി ഡ്യൂട്ടി നൽകുക, ഔട്ട് സ്‌റ്റേഷൻ ജോലി 72 മണിക്കൂറാക്കുക, രണ്ടാഴ്‌ച ചെയ്‌തിരിക്കേണ്ട ജോലി 104 മണിക്കൂറാക്കുക എന്നിവയാണ് സമിതി മന്ത്രാലയത്തിന് നൽകിയ ശുപാർശ. 2012 ലെ ഉന്നതാധികാര സമിതി 2020 ആകുമ്പോഴേക്കും ജോലി സമയം ഒമ്പതിൽനിന്ന് എട്ട് മണിക്കൂറാക്കണമെന്ന് നിർദേശിച്ചിരുന്നു. അത് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ജോലി സമയം കൂടുകയും ചെയ്തു. നിലവിൽ ആഴ്‌ചയിൽ 30 മണിക്കൂർ വിശ്രമമാണ് ലഭിക്കുന്നത്. അത് പര്യാപ്‌തമല്ലെന്ന് ജീവനക്കാർ പറഞ്ഞു. 25 ശതമാനത്തിലധികം ഒഴിവുകൾ നികത്താത്തതിനാൽ ആവശ്യത്തിന് അവധി ലഭിക്കുന്നുമില്ല.
ഏതാനും മാസം മുമ്പാണ് അധികജോലി ചെയ്യാൻ തയ്യാറാകാത്തതിന് കൊല്ലം ഡിപ്പോയിലെ ഗുഡ്‌സിലെ ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടത്. ലോക്കോ പൈലറ്റുമാരുടെ മുപ്പതിനായിരത്തിലേറെ ഒഴിവുകൾ നികത്താനുണ്ട്. ഇതിൽ 2024 ഡിസംബർവരെ മാത്രം സമിതി കണ്ടെത്തിയത് 22954 ഒഴിവുകളാണ്.
0 comments