കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃകയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകൾ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളിൽ വകുപ്പിന്റെ നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു.
അതിദരിദ്രർ ഇല്ലാത്ത കേരളം ലക്ഷ്യമിട്ട സർക്കാരിന് സംസ്ഥാനത്തെ 46,197 കുടുംബങ്ങളെ ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. 1160 കോടി രൂപ ഇക്കുറി വകയിരുത്തിയ ലൈഫ് പദ്ധതിയിൽ നിലവിൽ 4,29,425 വീടുകൾ പൂർത്തിയാക്കി ആറര ലക്ഷം വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുകയാണ്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി നീങ്ങുന്ന സർക്കാരിന് 2023 മാർച്ച് മുതൽ 2024 നവംബർ വരെയുള്ള കാലയളവിൽ വാതിൽപ്പടി ശേഖരണം 47 ശതമാനത്തിൽ നിന്നും 90 ശതമാനം ആയി വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞു. യൂസർഫീ ശേഖരണം, ഹരിത കർമ്മ സേന അംഗങ്ങളുടെ എണ്ണം, മിനി എം സി എഫുകൾ, എംസി എഫുകൾ എന്നിവയുടെ എണ്ണത്തിലും വർദ്ധന ഉണ്ടായി. ബ്രഹ്മപുരം ഉൾപ്പെടെ പത്തോളം മാലിന്യ കൂമ്പാരങ്ങൾ ഈ വർഷത്തോടെ പൂർണ്ണമായും നീക്കം ചെയ്യും.
പ്രാദേശിക ഭരണ നിർവ്വഹണം കടലാസ് രഹിതമാക്കി ഓൺലൈനാക്കാൻ കൊണ്ടുവന്ന കെ സ്മാർട്ട് പദ്ധതി നിലവിൽ എല്ലാ കോർപ്പറേഷൻ നഗരസഭകളിലും മികച്ച രീതിയിൽ പ്രവർത്തനം നടത്തി വരുന്നു. അത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വ്യാപിപ്പിക്കും. നിലവിൽ 27.92 ലക്ഷം ഫയലുകൾ വന്നതിൽ 20.74 ലക്ഷത്തിൽ അധികം ഫയലുകളും തീർപ്പാക്കാൻ കെ സ്മാർട്ട് വഴി കഴിഞ്ഞു. എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യവുമായി പഞ്ചായത്ത് നീങ്ങുകയാണ്. വൈകാതെ രാജ്യത്തെ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളത്തെ മാറ്റിയുള്ള പ്രഖ്യാപനം ഉണ്ടാകും.
2025 മാർച്ചോടെ സംസ്ഥാന സർക്കാർ നഗരനയ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തർദേശീയ നഗര വികസന സമ്മേളനം സർക്കാർ ഈ വർഷം തന്നെ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് നടത്തുന്നതിൻ്റെ ഭാഗമായി വെബ് പോർട്ടൽ വഴി ആർക്കും അപേക്ഷകൾ സമർപ്പിക്കാം. തദ്ദേശ വകുപ്പ് മന്ത്രി തന്നെ നേരിട്ടെത്തി എല്ലാ ജില്ലകളിലും കോർപറേഷൻ തലത്തിലും അദാലത്ത് നടപ്പാക്കി പരാതികളിൽ 17171 എണ്ണം തീർപ്പാക്കുന്നതിനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Tags
Related News

0 comments